Wednesday, March 27, 2019

ഒരു ഇതിഹാസത്തിന്റെയും തിരിച്ചറിവിന്റെയും ഓര്‍മ്മയ്ക്ക്

ഒരു പത്രപ്രവര്‍ത്തകയുടെ തിരക്കുപിടിച്ച ദിവസങ്ങളും അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളും ഒക്കെയായിരുന്നു എന്റെ പ്രഫഷണല്‍ ലൈഫിനെ പറ്റിയുള്ള സ്വപ്നങ്ങള്‍.. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ എടുത്ത എനിക്ക് ഒരു കൂലിഎഴുത്തിലുപരി ഒന്നിലേക്കും കടന്നു ചെല്ലാന്‍ കഴിഞ്ഞില്ല.  അവസരങ്ങള്‍ കിട്ടിയപ്പോളേയ്ക്കും ഉള്‍വലിയല്‍ എന്ന വിപത്തിന്റെ ഇരയായി ഞാനും മാറിയിട്ടുണ്ടായിരുന്നു. 
വല്ലപ്പോഴും എഴുതുന്ന ആര്‍ട്ടിക്കിളുകളായി എന്റെ പ്രവര്‍ത്തന മേഖല ചുരുങ്ങി. പത്രത്തിലെ ഒഴിഞ്ഞ സ്പേയ്സിലേക്ക് ഒരു മുറിവൈദ്യന്‍ മരുന്നുണ്ടാക്കുന്ന രീതിയില്‍ ഞാന്‍ എന്തൊക്കെയോ എഴുതിക്കൂട്ടി. ഹൈസ്കൂള്‍ പഠനക്കാലങ്ങളിലെ എന്റെ എല്ലാ നോട്ടുപുസ്തകങ്ങളുടെ പുറം ചട്ടകളിലും Sona Achary from TIMES OF INDIA എന്നെഴുതാറുള്ളത് ഞാന്‍ തന്നെയാണോ എന്ന് എനിക്ക് അപ്പോളെല്ലാം തോന്നും. ഒഴുക്കില്ലാതെ ജീവിതം നീങ്ങുകയാണെന്ന് ഓരോ എഴുത്തുകള്‍ ബോധ്യപ്പെടുത്തുന്പോളും അടുത്ത വരിയിലേക്ക് തീപകരാന്‍ എന്റെ ചിന്തകള്‍ക്ക് കഴിഞ്ഞില്ല. 
എന്തോന്നാടോ ഇത്ര നെഗറ്റീവായി ഇങ്ങനെ കിടന്ന് കാറുന്നതെന്ന് ഇപ്പോളും എന്നോട് തന്നെ ഞാന്‍ ചോദിക്കുന്നുണ്ട്. ഞാനിപ്പോള്‍ ഇങ്ങനെയൊക്കെയാണെന്ന് എന്നോട് തന്നെ പറയുന്ന ഒരാള്‍ വേറെ ഇല്ലെന്നിരിക്കെ എനിക്ക് ഇങ്ങനെ പറയാതെ വയ്യ. 

മാര്‍ച്ച് 30.  ഒ.വി വിജയന്‍ മരിച്ചിട്ട് 14 വര്‍ഷമാവുകയാണ്. ഓരോ പത്രക്കാരും ന്യൂസ് ഫില്ലിംഗിനായ് പതിവു പോലെ അദേഹത്തെ കുറിച്ചൊരു റൈറ്റപ്പ് എഴുതി ഉണ്ടാക്കും. വേറെ ആരെയും എഴുതാന്‍ കിട്ടാത്ത സാഹചര്യത്തില്‍ ഫോര്‍ പി.എമ്മിന്റെ വാരാന്ത്യ പതിപ്പിലേക്ക് വേറെ ആര്‍ട്ടിക്കിള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ മാത്രം ഇതെടുത്തോ എന്ന് പറഞ്ഞ് ഞാന്‍ തന്നെ ഒരു ഓര്‍മ്മക്കുറിപ്പ് എഴുതി. ഖസാക്കിന്റെ ഇതിഹാസവും , കടല്‍ത്തീരത്ത്, മധുരംഗായതി, ഗുരുസാഗരം ഒക്കെയാണ് വായിച്ചിട്ടുള്ളതെങ്കിലും ആകെ ഓര്‍മ്മയുള്ളത് ഖസാക്കിന്റെ ഇതിഹാസവും കടല്‍തീരത്ത് എന്ന കഥയുമാണ്. ബാക്കിയെല്ലാം മറവിയുടെ കയങ്ങളിലേക്ക് വീണുപോയിരിക്കുന്നു എന്ന ബോധ്യത്തോടെ ഗുഗിള്‍ ദൈവങ്ങളുടെ സഹായത്താല്‍ ഒരു ഓര്‍‍മ്മക്കുറിപ്പിനായി രണ്ട് പകലുകള്‍ ‍ഞാന്‍ എന്റേതാക്കി.ഓര്‍മ്മകളിലേക്ക് കഠാര ഇറക്കി ഞാന്‍ ചോദിച്ചു. വല്ലതും ഓര്‍മ്മയുണ്ടോ സഖേ.. ഊം എന്ന് ഒരു മൂളല്‍. അങ്ങിനെയാണ് ഇങ്ങനൊന്ന് എന്റെ വിരലുകളില്‍ നിന്നും ഊര്‍ന്ന് വീണത്. ഓര്‍മ്മകളെ കുത്തി എളക്കി പുറത്തെടുക്കാന്‍ ഗുഗിളും ഒരു കൈയ്യാളായി. അങ്ങിനെയിരിക്കെയാണ് മാര്‍ച്ച് 27ന് എഴുത്തുകാരി അഷിതയുടെ മരണവാര്‍ത്ത കേട്ടത്. ഒ.വി വിജയനെ പറ്റി കൊടുക്കാനുള്ള സ്പെയ്സിലേക്ക്  അഷിതയെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ കയറി. ഒരു ഇതിഹാസത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന ഓര്‍മ്മക്കുറിപ്പ് എന്റെ തന്നെ വിലയിരുത്തല്‍ അനുസരിച്ച് അത് ഒ.വി വിജയനോടുള്ള മര്യാദക്കേടാണ്. അദേഹം എല്ലാം എഴുത്തുകള്‍ക്കും ഓര്‍മ്മക്കുറിപ്പുകള്‍ക്കും അപ്പുറമാണ് എന്ന തിരിച്ചറിവോടെ ഇനിയെങ്കിലും എഴുതുന്പോള്‍ ആഴത്തിലുള്ള വായനയെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലിനായും 
 നിലയ്ക്കാത്ത സിംഫണികള്‍ക്കിടയില്‍  ഡിപ്ലോമയും ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത്    കോപ്പി പേസ്റ്റ് ന്യൂസുകള്‍ക്കിടയില്‍ പുതിയ ഇടങ്ങളിലേക്ക് കയറി ചെല്ലാന്‍ മടിച്ചു നിന്ന് ഞാനടക്കമുള്ള   നിലച്ചു പോകുന്ന സിംഫണികള്‍ക്കായും സസന്തോഷം അധികമാരും കയറിവരാന്‍ ഇടയില്ലാത്ത എന്റെ മാത്രം ബ്ലോഗില്‍ ഞാനിത് പോസ്റ്റുന്നു. നന്ദി നമോവാകം . 

ഒരു ഇതിഹാസത്തിന്റെ ഓര്‍മ്മയ്ക്ക് 
ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം.  വിസ്മയ എന്ന പെണ്‍കുട്ടിയാണ് പറഞ്ഞത്. വല്ലാത്ത പ്രണയം തോന്നിയിട്ടുള്ളത് ഒ.വി വിജയനോടാണ് എന്ന്. അയാളുടെ നീണ്ട വിരലുകളും, ആകാശത്തിലേക്ക് പറക്കാന്‍ ശ്രമിക്കുന്ന വെള്ളി വരകള്‍ പോലത്തെ തലമുടിയും എല്ലാം ഖസാക്കിന്റെ ഇതിഹാസം പോലെ മാസ്മരികതയുണര്‍ത്തുന്നതാണെന്ന്.ഇതുകേട്ടിട്ടാണ്  മുന്‍പ് എത്ര വായിച്ചിട്ടും മനസ്സിലാകാത്ത ഖസാക്കിന്റെ ഇതിഹാസമെന്ന പുസ്തകം ലൈബ്രറിയിലെ ചില്ലലമാരയില്‍ നിന്ന് വീണ്ടും എടുക്കുന്നത്. 
വരികളില്‍ നിന്ന് ഒരു സ്വപ്നത്തിലേക്കെന്ന പോലെ രവിയ്ക്കൊപ്പം  ഖസാക്കിലേക്ക് പതുക്കെ ഇറങ്ങി..  ഒന്ന് ഉറപ്പാണ് ആ പുസ്തകം വായിച്ചു കഴിയും വരെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മൂകത വളര്‍ന്ന് വലിയ  കരിന്പനകളായി രൂപാന്തരം പ്രാപിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പല്ല് മുളയ്ക്കാത്ത ഉണ്ണിക്കുട്ടന്റെ വികൃതിയിലേക്ക് രവി വിരല്‍ നീട്ടുന്പോള്‍ എന്തോ പെരുവിരല്‍  നീറുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ ആഴത്തിലേക്ക് മാസ്മരികമായ ഒരു ഭാഷയിലൂടെ ഇറങ്ങി ഒടുവില്‍ മരണത്തിലേക്ക് എത്ര സാധ്യതകളോട് കൂടിയാണ് ആ ഇതിഹാസത്തിന്റെ കഥാകാരന്‍ നമ്മെ  കൊണ്ട് പോകുന്നതും  മരണത്തിനപ്പുറത്തേക്ക് പറത്തിവിടുന്നതും.   ഒരു ഇതിഹാസത്തിന്റെ ജനനത്തില്‍ നിന്ന് മരണത്തിലേക്ക് വേദനയോടെ ഉന്മാദത്തോടെ നിസംഗതയോടെ ഭൂതക്കാലത്തിന്റെ ഇടിമുഴക്കങ്ങളിലൂടെ, വര്‍ത്തമാനത്തിന്റെ നേരിലൂടെ, കാല്‍പ്പനികതയുടെ ഇടര്‍ച്ചയിലൂടെയെല്ലാം യാത്ര ചെയ്യും പോലെയുള്ളതായിരുന്നു വായനാനുഭവം.   വാര്‍ദ്ധക്യത്തേക്കാള്‍ ഏകാന്തമാകുന്ന യൗവ്വനനത്തിന്റെ പാരമ്യത്തില്‍ വീണ്ടും ഒരു വായനയ്ക്ക് അല്ലെങ്കില്‍ പുതിയൊരു ജീവിതയാത്രയ്ക്ക് തുടക്കം കുറിയ്ക്കാന്‍ കൂമാന്‍കാവിലേക്ക് ബസ് കയറുക എന്നത് പിന്നെ ഒരു പതിവാവുകയായിരുന്നു. ഓരോ വായനക്കാരന്റെയും ഹൃദയഭിത്തിയിലേക്ക്  കൂമന്‍ കാവും ,ഖസാക്കും, ചെതലിമലയും  ഇതുവരെ ആരു പറയാത്ത ഒരു ഭാഷയിലേക്ക് കൊത്തിവെയ്ക്കുന്നു, ചിലയിടങ്ങളില്‍ പകുതിയ്ക്ക് നിറുത്തിയ വരികള്‍ക്കപ്പുറം വായിച്ച് തുടങ്ങേണ്ടത് ഓരോ വായനക്കാരനുമാണ്.  തസറാക്ക് 'എന്ന പാലക്കാടന്‍ ഉള്‍ഗ്രാമത്തെ ആധാരമാക്കി ഓ.വി. വിജയന്‍ സൃഷ്ടിച്ച "ഖസാക്ക്" ഒരു ഇതിഹാസ ഭൂമിയാകുന്നത് അങ്ങിനെയൊക്കെ തന്നെയാണ്. നിരവധി കഥകളും, മിത്തുകളും തുടങ്ങി അസാധാരണമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് സന്പന്നമാണ്. .കൂമന്‍കാവും, ചെതലി മലയും, ഖസാക്കും, അവിടുത്തെ മനുഷ്യരായ അള്ളാപ്പിച്ച മൊല്ലാക്കയും, അപ്പുക്കിളിയും,നൈസാമലിയും, മൈമുനയും,,മുങ്കാകോഴിയും,ആബിദയും മറ്റെല്ലാ കഥാപാത്രങ്ങളും,കരിമ്പനകളും, ഞാറ്റു പുരയിലെ ചിലന്തികളും, ഒരക്ഷയ വടത്തെ പോലെ പടര്‍ന്ന് നില്‍ക്കുന്ന പോതിയുടെ പുളിമരവും, അതിന്റെ തിണിര്‍പ്പുകളിലെ പാമ്പുറുമ്പ്കളും ,നോട്ടം കൊണ്ട് രക്തമൂറ്റുന്ന വലിയ ഓന്തുകളും, അപ്പുക്കിളിയുടെ തുമ്പികളും,അറബിക്കുളവും, അങ്ങനെ എല്ലാ സാവരജംഗമങ്ങളും കഥാപാത്രങ്ങളാകുന്ന വലിയൊരു ഇതിഹാസമാകുന്നു ഖസാക്കിന്‍റേത്.

ഖസാക്കിന്റെ കഥാകാരന്‍ ഓര്‍മ്മയായിട്ട് മാര്‍ച്ച് 30ന്  14 വര്‍ഷമാകുന്നു. മലയാള സാഹിത്യ ചരിത്രത്തില്‍ ഇതിഹാസതുല്യമായ ഒരദ്ധ്യായമാണ് അദേഹം തുടങ്ങിവെച്ചതെന്ന പലരുടേയും വാക്കുകള്‍ ഇന്നും കെട്ടടങ്ങാത്ത തീ പോലെ നിലനില്‍ക്കുന്നു. 
നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. മലയാള സാഹിത്യത്തിലെ കെട്ടുറപ്പുള്ളൊരു നവോത്ഥാനത്തിന്റെ എഴുത്തുവഴികളില്‍ അദേഹം എന്നും  ആശയങ്ങള്‍ കൊണ്ടും ആഖ്യാനം കൊണ്ടും മുന്‍നിരയില്‍ തന്നെയാണ്. ഖസാക്കിന്റെ ചട്ടക്കൂടില്‍നിന്നു മാറി അദേഹമെഴുതിയ രണ്ടാമത്തെ നോവലായിരുന്നു, ധര്‍മപുരാണം.ജീര്‍ണിച്ചു തുടങ്ങിയ ഒരേകാധിപതിയുടെ അമേധ്യപുരാണമായിരുന്നു .  ആറു നോവലുകള്‍, ഒന്‍പതു കഥാസമാഹാരങ്ങള്‍, ഒരു കാര്‍ട്ടൂണ്‍ പുസ്തകം, പിന്നെ കുറേ ലേഖനസമാഹാരങ്ങള്‍. ഇത്രയുമാണ് പ്രസിദ്ധീകൃതമായിട്ടുള്ളത്.
 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു തന്നെ പുതിയ മാനങ്ങള്‍ കൈവന്നു. 1970-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്നു ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം.പി.പോള്‍ അവാര്‍ഡ് കൂടാതെ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്കാരം എന്നീ ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.  
 എഴുത്തിലെന്ന പോലെ വരയിലും അദേഹം ഇതിഹാസങ്ങള്‍ സൃഷ്ടിച്ചു.  ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൗമുദിയിൽ) എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു. ,മാതൃഭൂമി ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. ജീവിതത്തിന്റെ ദാര്‍ശനികമായ തലങ്ങളെ കുറിച്ച് സംസാരിക്കുന്പോള്‍ ആഖ്യാന സവിശേഷ കൊണ്ട് അവ വായനക്കാരിലേക്ക് ആഴ്ന്നിറങ്ങി. ഇനിയെത്ര കഥകള്‍ നമ്മുടെ വായനാമുറിയിലേക്ക് കടന്നു വന്നാലും കടല്‍തീരത്തിലെ വെള്ളായിയപ്പനേയും ഖസാക്കിലെ രവിയേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും ഒന്നും കടത്തിവെട്ടാന്‍ ആ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കഴിയില്ല. അവയ്ക്ക് ജീവന്‍ നല്‍കിയ ആ എഴുത്തുകാരനെയും. 





രാജാവിനെതിരെ ജനവികാരം ഉയരുന്പോള്‍ അതിര്‍ത്തിയില്‍ യുദ്ധം ഉണ്ടാവുക എന്നത് ഒരു രാജ തന്ത്രമാണ്.. ധര്‍മ്മപുരാണം. 

നിങ്ങളുടെ വിപ്ലവം എന്നോ നടന്ന ഒരു നാടോടി കഥയാണ്.  ഞങ്ങളുടെ വിപ്ലവമാകട്ടെ ഇന്ന് നടക്കുന്ന സഹനമാണ്. ഗുരുസാഗരം 

“പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെ തന്നെ നിൽക്കട്ടെ. എനിക്കു പോകണം, അനുജത്തി പറഞ്ഞു.” 
― O.V. Vijayan, ഖസാക്കിന്റെ ഇതിഹാസം  

“ഇതു കര്‍മ്മപരന്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.” 
― O V Vijayan, ഖസാക്കിന്റെ ഇതിഹാസം

No comments:

Post a Comment