Sunday, March 31, 2019

ചിലനേരങ്ങള്‍

ഈ കീബോര്‍ഡിലെ ടൈപ്പ് ചെയ്യുന്ന അനക്കങ്ങള്‍ കൂടി ഇല്ലായെങ്കില്‍ ഞാന്‍ ജോലി ചെയ്യുന്ന കാബിന്‍ ഒരു മൃതദേഹം കണക്കെ എന്നെ ഭയപ്പെടുത്തുമായിരുന്നു. ഈ പതിഞ്ഞ താളത്തിലുള്ള ഓരോ വാക്കിന്റെയും ശബ്ദങ്ങള്‍ ഉള്ളത് കൊണ്ടാണ് എന്റെ ജോലി ചെയ്യുന്ന ലോകം മരിച്ചിട്ടില്ലെന്നും അവസാനശ്വാസം ആഞ്ഞുവലിച്ചെടുത്ത് മരിക്കില്ലെന്ന് പിറുപിറുക്കുന്നതും.  എന്റെ വിരലിലേക്ക് നോക്കൂ എത്ര അനായാസമാണ് ഞാന്‍ വാക്കുകളെ വരികളാക്കുന്നതും വായില്‍ തോന്നിയ തോറ്റങ്ങളെ ഇങ്ങനെ അടുക്കി പെറുക്കി വെയ്ക്കാനും ആഗ്രഹിക്കുന്നത്. ഈ കസേരയില്‍  എനിക്ക് അഭിമുഖമായി വന്നിരുന്ന് ചിരിച്ചവരുടെ എണ്ണം എന്റെ ഒരു  കൈപത്തിയിലെ വിരലുകളേക്കാള്‍ വളരെ കുറവാണ്. ഞാന്‍ എന്നും ഓപ്പണ്‍  ചെയ്യാറുള്ള മെയിലുകളില്‍ ഒന്ന് പോലും എനിക്കു വേണ്ടി സംസാരിക്കുന്നില്ല. ഞാനാണ് ഓരോ മെയിലുകള്‍ ഓപ്പണ്‍ ചെയ്ത് അവയെ ന്യൂസുകളാക്കി ഓണ്‍ലൈനില്‍ ഇടുന്നത് എന്ന് അറിഞ്ഞിട്ടും ഒരു മെയിലില്‍ പോലും ആരും എന്നെ കുറിച്ച് പ്രതിപാദിക്കുന്നില്ല. 



എത്ര സമയമാണ് ഞാന്‍ ഇങ്ങനെ വല്ലതും പിറുപിറുത്തു മാത്രം തള്ളി നീക്കുന്നത്. എനിക്ക് അഭിമുഖമായി എന്റ എഴുത്തിനെ കുറിച്ചും എന്റെ വിചാരങ്ങളുടെ ആഴത്തിനെ കുറിച്ചോ അവയുടെ ഒഴുക്കിനെ കുറിച്ച് ചോദിക്കാന്‍ ഒരാള്‍ വന്നെങ്കിലെന്ന് ഓരോ ദിവസവും ഞാന്‍ ആഗ്രഹിക്കുന്നു. ജോലി ചെയ്യുന്ന ഇടം ഏതോ ചരിത്രത്തിലെ മൂകതയും വിരസതയും തളംകെട്ടി നില്‍ക്കുന്ന ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാന്പായി മാറുകയാണ്. രാവിലെ പൊതിഞ്ഞു കെട്ടി കൊണ്ടുവരുന്ന ഭക്ഷണം എന്റെ വിശപ്പിന് ആശ്വാസമാകുന്നില്ല. വിശപ്പില്ലാത്ത അവസ്ഥകള്‍ കൊണ്ട്  നിറഞ്ഞ വയറിനെ അസ്വസ്ഥമാക്കാന്‍ വേണ്ടി മാത്രം ഞാനത് തുറന്ന് കഴിക്കും പോലെയാണ് എനിക്ക് തോന്നുന്നത്. ചിലപ്പോള്‍ ചുമരുകള്‍ക്കുള്ളിലെ ചുമരുകളിലേക്കുള്ള പാലായനം എന്ന് കൂടി പ്രവാസത്തിന് അര്‍ത്ഥമുണ്ടെന്ന് തോന്നുന്നു. കാക്കത്തൊള്ളായിരം പേരുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ അംഗത്വമല്ല എന്റെ പ്രശ്നം.    എന്റെ മൗനത്തേക്കാള്‍ വേഗത കുറഞ്ഞ എന്റെ പകലുകളാണ്. പകലുകളെ കാര്‍ന്നു തിന്നു കൊല്ലുന്ന ജീവനില്ലാത്ത സമയങ്ങളാണ്. 

ഈ മൃതിയുടെ തീരങ്ങളില്‍ വെച്ച് അതാ കറുത്ത പര്‍ദ്ദയണിഞ്ഞൊരു സ്ത്രീ വന്ന് എന്നെ കെട്ടിപിടിക്കുന്നു. അവരെന്റെ ചെവിയിലേക്ക് വാക്കുകളെ പതുക്കെ ഊതി വിടുന്നു. മനസ്സിനെ ഏകാഗ്രമാക്കി ഞാനത് പതിയെ ശ്രവിച്ചു ...  യാ അള്ളാ നിന്നിലും അധികം ഞാനവനെ പ്രണയിച്ചു പോയി..   



എനിക്കും പ്രണയിക്കണം ആമി.

Thursday, March 28, 2019

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

രാവും നിലാവും പൂവും പുഴയും
ഞങ്ങടേം കൂട്യാ…ഇനി പെണ്ണിന്റേം കൂട്യാ…
തിരയും തീരവും താരകോം അമ്പിളിം
ഞങ്ങടേം കൂട്യാ ഇനി പെണ്ണിന്റേം കൂട്യാ..
ഞങ്ങക്കും കാണാലോ ഞങ്ങക്കും കാണാലോ
അന്തീടെ ഭംഗി ഇനി ഞങ്ങക്കും കാണാലോ




 ഗേള്‍സിന് അത്യാവശ്യം ഫ്രീഡം കൊടുക്കണ ഒരു മോഡേണ്‍ ഫാമിലിയാണ് ഞങ്ങളുടേതെന്ന കുന്പളങ്ങിയിലെ ഷമ്മിമാരെ പോലുള്ളവര്‍ അറിയാന്‍ 

കേരളവര്‍മ്മയിലെ ഹോസ്റ്റലില്‍ നിന്നു പഠിക്കണ പെങ്കുട്ട്യോളു പൊളിയാണ്. കിടുവാണ്. പെണ്ണിടങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഡയലോഗ് അടിച്ചാല്‍ പോര ന്റെ  പെണ്ണുങ്ങളേ അത്  കണ്ടെത്തേണ്ടത് നിങ്ങളും കൂടിയാ  എന്നാണ് അവരും പറഞ്ഞത്. നിയമ പോരാട്ടങ്ങളിലൂടെ ഹോസ്റ്റലില്‍ കയറാനുള്ള സമയപരിധി  4.30ല്‍ നിന്നും 8.30 ലേക്ക് നേടിയെടുത്ത് കൊണ്ടവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ കണ്ട് നിന്നവരില്‍ ചിലര്‍ക്ക് അത് അത്ര ബോധിച്ചു കാണില്ല. അവര് പിന്നേം ഹൈകോടതി അനുവദിച്ച് തന്ന അവകാശത്തില്‍  8.30 ന് പകരം 7.30 ആക്കികൊണ്ട്   ചൊറിയാന്‍ നിന്നു.  8.30 എന്ന സമയവും പരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യം നീട്ടിക്കിട്ടിയത് ചെറിയൊരു ആശ്വാസം തന്നെയാണ്. അതു കൊണ്ട് തന്നെ പിന്നെ പിള്ളേര് വിടോ. അര്‍ദ്ധരാത്രി പാട്ടും വെച്ച് പെങ്കുട്ട്യോളും പിന്നേം  സമരം തുടങ്ങി. ഒടുവില്‍ പ്രിന്‍സിപ്പല്‍ വന്ന് അവരുടെ സമരങ്ങള്‍ക്ക് നീതി ഉറപ്പാക്കി കൊടുത്തു. . അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഇന്ന് ഒരത്ഭുതമല്ല. അവ ചെറുതോ വലുതോ ആകാം.   പക്ഷേ അത് എവിടെ നടക്കുന്നു എന്നതിനെ കുറിച്ച് ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. നിയമം തെറ്റിച്ചത് ഞങ്ങളല്ല. അവരാണെന്ന്  വിദ്യാര്‍ത്ഥികള്‍ പറയുന്പോള്‍ വരാനിരിക്കുന്ന ഒരു കെട്ടകാലത്തിന്റെ മുന്നറിയിപ്പാണ് ഇതെന്ന് മനസ്സിലാക്കണം. ഒരു ജനാധിപത്യ രാജ്യത്ത്   കോടതിവിധികള്‍ക്കുള്ള പ്രാധാന്യവും അതിനെ വളച്ചൊടിച്ച് വലിയൊരു വിപത്താക്കുന്ന മാതൃക അവര്‍ക്ക് നേരത്തേ അറിവുള്ളത് കൊണ്ടാകണം കുട്ട്യോളു കട്ടയ്ക്ക് നിന്നതും, അതിനെതിരെ പൊരുതിയതും.  വലിയ സമരങ്ങളായാലും ചെറിയ സമരങ്ങളായാലും സമൂഹത്തിന്  ഇതൊരു പാഠമാവുകയാണ്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കിട്ടുന്ന വിധികള്‍ നടപ്പിലാക്കാന്‍ വേണ്ട പക്വതയിലേക്ക് സമൂഹം ഇനിയും വളര്‍ന്നു തുടങ്ങിയിട്ടില്ല എന്ന സത്യം നമ്മള്‍ അംഗീകരിച്ചേ പറ്റൂ. 
പെണ്ണിനും കുടുംബത്തിനും വിദ്യാര്‍ത്ഥികള്‍ക്കും,   അദ്ധ്യാപകര്‍ക്കും തുടങ്ങി തരംതിരിച്ചു വെച്ച സകല വിഭാഗത്തിന് മേലുള്ള മാതൃകാപരമായ സങ്കല്‍പ്പഭാരങ്ങളുടെ ക്ലീഷേ പതിയെ അഴിഞ്ഞു തുടങ്ങിയിരിക്കുന്നു. കാലങ്ങളായി  ഇത്തരം മാതൃകകളാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്  സമൂഹം ഇനി പറയില്ല. കാരണം അവയെല്ലാം തെറ്റിച്ചുകൊണ്ട് ഈ പറഞ്ഞ അദ്ധ്യാപകരും, സ്ത്രീയും പുരുഷനും, ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും, വക്കീലന്മാരും സസുഖം ഇവിടെ വാഴുന്നുണ്ട്. ഇതെല്ലാം നമ്മള്‍ മനസ്സിലാക്കിയിട്ടും എന്തുകൊണ്ടാണ് പഴകി ദ്രവിച്ച കീഴ്വഴക്കങ്ങളെ ദൂരെ കളയാന്‍ ഇങ്ങനെ മടിക്കുന്നത്. പുതിയ ആകാശത്തിന് ചുവട്ടിലും ഭൂമിയിലുമായി കുട്ടികള്‍ പുതിയ ജീവിതം തുടങ്ങുന്നത്  കാണുന്പോള്‍ നിങ്ങള്‍ക്കും തോന്നില്ലേ ..  അസമയമെന്നും ആചാരങ്ങളെന്നും പറഞ്ഞ് അളന്നു കിട്ടിയ ഇരുട്ടിനും വെളിച്ചത്തിനും അപ്പുറം പോയി ജീവിതം കളറാക്കണമെന്ന്. ജീവിച്ചു തുടങ്ങമെന്നുമൊക്കെ. 

അര്‍ദ്ധരാത്രിയില്‍ കിട്ടിയ ഒരു സ്വാതന്ത്ര്യത്തിന്റെ കഥ കൊല്ലാകൊല്ലം ആഘോഷിക്കാനുള്ളതു മാത്രമല്ല. അവകാശ ലംഘനങ്ങള്‍ക്കെതിരെ ഇനിയും പൊരുതണമെന്ന ഓര്‍മ്മപ്പെടുത്തലും, സ്വാതന്ത്ര്യം തന്നെ ജീവിതമെന്ന വലിയൊരു സത്യം കൂടിയത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. പഴയവര്‍ അതെല്ലാം മറന്നു പോയിട്ടുണ്ടെങ്കിലും പുതിയ തലമുറ ഇപ്പോളും ആവശ്യം വന്നാല്‍ അര്‍ദ്ധരാത്രികളില്‍ പിന്നെയും സ്വാതന്ത്ര്യം ആഘോഷിക്കുന്നുണ്ട്. അതില്‍ അഭിമാനപൂരിതമാകാതെ വയ്യ

Wednesday, March 27, 2019

ഒരു ഇതിഹാസത്തിന്റെയും തിരിച്ചറിവിന്റെയും ഓര്‍മ്മയ്ക്ക്

ഒരു പത്രപ്രവര്‍ത്തകയുടെ തിരക്കുപിടിച്ച ദിവസങ്ങളും അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളും ഒക്കെയായിരുന്നു എന്റെ പ്രഫഷണല്‍ ലൈഫിനെ പറ്റിയുള്ള സ്വപ്നങ്ങള്‍.. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ എടുത്ത എനിക്ക് ഒരു കൂലിഎഴുത്തിലുപരി ഒന്നിലേക്കും കടന്നു ചെല്ലാന്‍ കഴിഞ്ഞില്ല.  അവസരങ്ങള്‍ കിട്ടിയപ്പോളേയ്ക്കും ഉള്‍വലിയല്‍ എന്ന വിപത്തിന്റെ ഇരയായി ഞാനും മാറിയിട്ടുണ്ടായിരുന്നു. 
വല്ലപ്പോഴും എഴുതുന്ന ആര്‍ട്ടിക്കിളുകളായി എന്റെ പ്രവര്‍ത്തന മേഖല ചുരുങ്ങി. പത്രത്തിലെ ഒഴിഞ്ഞ സ്പേയ്സിലേക്ക് ഒരു മുറിവൈദ്യന്‍ മരുന്നുണ്ടാക്കുന്ന രീതിയില്‍ ഞാന്‍ എന്തൊക്കെയോ എഴുതിക്കൂട്ടി. ഹൈസ്കൂള്‍ പഠനക്കാലങ്ങളിലെ എന്റെ എല്ലാ നോട്ടുപുസ്തകങ്ങളുടെ പുറം ചട്ടകളിലും Sona Achary from TIMES OF INDIA എന്നെഴുതാറുള്ളത് ഞാന്‍ തന്നെയാണോ എന്ന് എനിക്ക് അപ്പോളെല്ലാം തോന്നും. ഒഴുക്കില്ലാതെ ജീവിതം നീങ്ങുകയാണെന്ന് ഓരോ എഴുത്തുകള്‍ ബോധ്യപ്പെടുത്തുന്പോളും അടുത്ത വരിയിലേക്ക് തീപകരാന്‍ എന്റെ ചിന്തകള്‍ക്ക് കഴിഞ്ഞില്ല. 
എന്തോന്നാടോ ഇത്ര നെഗറ്റീവായി ഇങ്ങനെ കിടന്ന് കാറുന്നതെന്ന് ഇപ്പോളും എന്നോട് തന്നെ ഞാന്‍ ചോദിക്കുന്നുണ്ട്. ഞാനിപ്പോള്‍ ഇങ്ങനെയൊക്കെയാണെന്ന് എന്നോട് തന്നെ പറയുന്ന ഒരാള്‍ വേറെ ഇല്ലെന്നിരിക്കെ എനിക്ക് ഇങ്ങനെ പറയാതെ വയ്യ. 

മാര്‍ച്ച് 30.  ഒ.വി വിജയന്‍ മരിച്ചിട്ട് 14 വര്‍ഷമാവുകയാണ്. ഓരോ പത്രക്കാരും ന്യൂസ് ഫില്ലിംഗിനായ് പതിവു പോലെ അദേഹത്തെ കുറിച്ചൊരു റൈറ്റപ്പ് എഴുതി ഉണ്ടാക്കും. വേറെ ആരെയും എഴുതാന്‍ കിട്ടാത്ത സാഹചര്യത്തില്‍ ഫോര്‍ പി.എമ്മിന്റെ വാരാന്ത്യ പതിപ്പിലേക്ക് വേറെ ആര്‍ട്ടിക്കിള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ മാത്രം ഇതെടുത്തോ എന്ന് പറഞ്ഞ് ഞാന്‍ തന്നെ ഒരു ഓര്‍മ്മക്കുറിപ്പ് എഴുതി. ഖസാക്കിന്റെ ഇതിഹാസവും , കടല്‍ത്തീരത്ത്, മധുരംഗായതി, ഗുരുസാഗരം ഒക്കെയാണ് വായിച്ചിട്ടുള്ളതെങ്കിലും ആകെ ഓര്‍മ്മയുള്ളത് ഖസാക്കിന്റെ ഇതിഹാസവും കടല്‍തീരത്ത് എന്ന കഥയുമാണ്. ബാക്കിയെല്ലാം മറവിയുടെ കയങ്ങളിലേക്ക് വീണുപോയിരിക്കുന്നു എന്ന ബോധ്യത്തോടെ ഗുഗിള്‍ ദൈവങ്ങളുടെ സഹായത്താല്‍ ഒരു ഓര്‍‍മ്മക്കുറിപ്പിനായി രണ്ട് പകലുകള്‍ ‍ഞാന്‍ എന്റേതാക്കി.ഓര്‍മ്മകളിലേക്ക് കഠാര ഇറക്കി ഞാന്‍ ചോദിച്ചു. വല്ലതും ഓര്‍മ്മയുണ്ടോ സഖേ.. ഊം എന്ന് ഒരു മൂളല്‍. അങ്ങിനെയാണ് ഇങ്ങനൊന്ന് എന്റെ വിരലുകളില്‍ നിന്നും ഊര്‍ന്ന് വീണത്. ഓര്‍മ്മകളെ കുത്തി എളക്കി പുറത്തെടുക്കാന്‍ ഗുഗിളും ഒരു കൈയ്യാളായി. അങ്ങിനെയിരിക്കെയാണ് മാര്‍ച്ച് 27ന് എഴുത്തുകാരി അഷിതയുടെ മരണവാര്‍ത്ത കേട്ടത്. ഒ.വി വിജയനെ പറ്റി കൊടുക്കാനുള്ള സ്പെയ്സിലേക്ക്  അഷിതയെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ കയറി. ഒരു ഇതിഹാസത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന ഓര്‍മ്മക്കുറിപ്പ് എന്റെ തന്നെ വിലയിരുത്തല്‍ അനുസരിച്ച് അത് ഒ.വി വിജയനോടുള്ള മര്യാദക്കേടാണ്. അദേഹം എല്ലാം എഴുത്തുകള്‍ക്കും ഓര്‍മ്മക്കുറിപ്പുകള്‍ക്കും അപ്പുറമാണ് എന്ന തിരിച്ചറിവോടെ ഇനിയെങ്കിലും എഴുതുന്പോള്‍ ആഴത്തിലുള്ള വായനയെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലിനായും 
 നിലയ്ക്കാത്ത സിംഫണികള്‍ക്കിടയില്‍  ഡിപ്ലോമയും ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത്    കോപ്പി പേസ്റ്റ് ന്യൂസുകള്‍ക്കിടയില്‍ പുതിയ ഇടങ്ങളിലേക്ക് കയറി ചെല്ലാന്‍ മടിച്ചു നിന്ന് ഞാനടക്കമുള്ള   നിലച്ചു പോകുന്ന സിംഫണികള്‍ക്കായും സസന്തോഷം അധികമാരും കയറിവരാന്‍ ഇടയില്ലാത്ത എന്റെ മാത്രം ബ്ലോഗില്‍ ഞാനിത് പോസ്റ്റുന്നു. നന്ദി നമോവാകം . 

ഒരു ഇതിഹാസത്തിന്റെ ഓര്‍മ്മയ്ക്ക് 
ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം.  വിസ്മയ എന്ന പെണ്‍കുട്ടിയാണ് പറഞ്ഞത്. വല്ലാത്ത പ്രണയം തോന്നിയിട്ടുള്ളത് ഒ.വി വിജയനോടാണ് എന്ന്. അയാളുടെ നീണ്ട വിരലുകളും, ആകാശത്തിലേക്ക് പറക്കാന്‍ ശ്രമിക്കുന്ന വെള്ളി വരകള്‍ പോലത്തെ തലമുടിയും എല്ലാം ഖസാക്കിന്റെ ഇതിഹാസം പോലെ മാസ്മരികതയുണര്‍ത്തുന്നതാണെന്ന്.ഇതുകേട്ടിട്ടാണ്  മുന്‍പ് എത്ര വായിച്ചിട്ടും മനസ്സിലാകാത്ത ഖസാക്കിന്റെ ഇതിഹാസമെന്ന പുസ്തകം ലൈബ്രറിയിലെ ചില്ലലമാരയില്‍ നിന്ന് വീണ്ടും എടുക്കുന്നത്. 
വരികളില്‍ നിന്ന് ഒരു സ്വപ്നത്തിലേക്കെന്ന പോലെ രവിയ്ക്കൊപ്പം  ഖസാക്കിലേക്ക് പതുക്കെ ഇറങ്ങി..  ഒന്ന് ഉറപ്പാണ് ആ പുസ്തകം വായിച്ചു കഴിയും വരെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മൂകത വളര്‍ന്ന് വലിയ  കരിന്പനകളായി രൂപാന്തരം പ്രാപിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പല്ല് മുളയ്ക്കാത്ത ഉണ്ണിക്കുട്ടന്റെ വികൃതിയിലേക്ക് രവി വിരല്‍ നീട്ടുന്പോള്‍ എന്തോ പെരുവിരല്‍  നീറുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ ആഴത്തിലേക്ക് മാസ്മരികമായ ഒരു ഭാഷയിലൂടെ ഇറങ്ങി ഒടുവില്‍ മരണത്തിലേക്ക് എത്ര സാധ്യതകളോട് കൂടിയാണ് ആ ഇതിഹാസത്തിന്റെ കഥാകാരന്‍ നമ്മെ  കൊണ്ട് പോകുന്നതും  മരണത്തിനപ്പുറത്തേക്ക് പറത്തിവിടുന്നതും.   ഒരു ഇതിഹാസത്തിന്റെ ജനനത്തില്‍ നിന്ന് മരണത്തിലേക്ക് വേദനയോടെ ഉന്മാദത്തോടെ നിസംഗതയോടെ ഭൂതക്കാലത്തിന്റെ ഇടിമുഴക്കങ്ങളിലൂടെ, വര്‍ത്തമാനത്തിന്റെ നേരിലൂടെ, കാല്‍പ്പനികതയുടെ ഇടര്‍ച്ചയിലൂടെയെല്ലാം യാത്ര ചെയ്യും പോലെയുള്ളതായിരുന്നു വായനാനുഭവം.   വാര്‍ദ്ധക്യത്തേക്കാള്‍ ഏകാന്തമാകുന്ന യൗവ്വനനത്തിന്റെ പാരമ്യത്തില്‍ വീണ്ടും ഒരു വായനയ്ക്ക് അല്ലെങ്കില്‍ പുതിയൊരു ജീവിതയാത്രയ്ക്ക് തുടക്കം കുറിയ്ക്കാന്‍ കൂമാന്‍കാവിലേക്ക് ബസ് കയറുക എന്നത് പിന്നെ ഒരു പതിവാവുകയായിരുന്നു. ഓരോ വായനക്കാരന്റെയും ഹൃദയഭിത്തിയിലേക്ക്  കൂമന്‍ കാവും ,ഖസാക്കും, ചെതലിമലയും  ഇതുവരെ ആരു പറയാത്ത ഒരു ഭാഷയിലേക്ക് കൊത്തിവെയ്ക്കുന്നു, ചിലയിടങ്ങളില്‍ പകുതിയ്ക്ക് നിറുത്തിയ വരികള്‍ക്കപ്പുറം വായിച്ച് തുടങ്ങേണ്ടത് ഓരോ വായനക്കാരനുമാണ്.  തസറാക്ക് 'എന്ന പാലക്കാടന്‍ ഉള്‍ഗ്രാമത്തെ ആധാരമാക്കി ഓ.വി. വിജയന്‍ സൃഷ്ടിച്ച "ഖസാക്ക്" ഒരു ഇതിഹാസ ഭൂമിയാകുന്നത് അങ്ങിനെയൊക്കെ തന്നെയാണ്. നിരവധി കഥകളും, മിത്തുകളും തുടങ്ങി അസാധാരണമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് സന്പന്നമാണ്. .കൂമന്‍കാവും, ചെതലി മലയും, ഖസാക്കും, അവിടുത്തെ മനുഷ്യരായ അള്ളാപ്പിച്ച മൊല്ലാക്കയും, അപ്പുക്കിളിയും,നൈസാമലിയും, മൈമുനയും,,മുങ്കാകോഴിയും,ആബിദയും മറ്റെല്ലാ കഥാപാത്രങ്ങളും,കരിമ്പനകളും, ഞാറ്റു പുരയിലെ ചിലന്തികളും, ഒരക്ഷയ വടത്തെ പോലെ പടര്‍ന്ന് നില്‍ക്കുന്ന പോതിയുടെ പുളിമരവും, അതിന്റെ തിണിര്‍പ്പുകളിലെ പാമ്പുറുമ്പ്കളും ,നോട്ടം കൊണ്ട് രക്തമൂറ്റുന്ന വലിയ ഓന്തുകളും, അപ്പുക്കിളിയുടെ തുമ്പികളും,അറബിക്കുളവും, അങ്ങനെ എല്ലാ സാവരജംഗമങ്ങളും കഥാപാത്രങ്ങളാകുന്ന വലിയൊരു ഇതിഹാസമാകുന്നു ഖസാക്കിന്‍റേത്.

ഖസാക്കിന്റെ കഥാകാരന്‍ ഓര്‍മ്മയായിട്ട് മാര്‍ച്ച് 30ന്  14 വര്‍ഷമാകുന്നു. മലയാള സാഹിത്യ ചരിത്രത്തില്‍ ഇതിഹാസതുല്യമായ ഒരദ്ധ്യായമാണ് അദേഹം തുടങ്ങിവെച്ചതെന്ന പലരുടേയും വാക്കുകള്‍ ഇന്നും കെട്ടടങ്ങാത്ത തീ പോലെ നിലനില്‍ക്കുന്നു. 
നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. മലയാള സാഹിത്യത്തിലെ കെട്ടുറപ്പുള്ളൊരു നവോത്ഥാനത്തിന്റെ എഴുത്തുവഴികളില്‍ അദേഹം എന്നും  ആശയങ്ങള്‍ കൊണ്ടും ആഖ്യാനം കൊണ്ടും മുന്‍നിരയില്‍ തന്നെയാണ്. ഖസാക്കിന്റെ ചട്ടക്കൂടില്‍നിന്നു മാറി അദേഹമെഴുതിയ രണ്ടാമത്തെ നോവലായിരുന്നു, ധര്‍മപുരാണം.ജീര്‍ണിച്ചു തുടങ്ങിയ ഒരേകാധിപതിയുടെ അമേധ്യപുരാണമായിരുന്നു .  ആറു നോവലുകള്‍, ഒന്‍പതു കഥാസമാഹാരങ്ങള്‍, ഒരു കാര്‍ട്ടൂണ്‍ പുസ്തകം, പിന്നെ കുറേ ലേഖനസമാഹാരങ്ങള്‍. ഇത്രയുമാണ് പ്രസിദ്ധീകൃതമായിട്ടുള്ളത്.
 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു തന്നെ പുതിയ മാനങ്ങള്‍ കൈവന്നു. 1970-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്നു ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം.പി.പോള്‍ അവാര്‍ഡ് കൂടാതെ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്കാരം എന്നീ ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.  
 എഴുത്തിലെന്ന പോലെ വരയിലും അദേഹം ഇതിഹാസങ്ങള്‍ സൃഷ്ടിച്ചു.  ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൗമുദിയിൽ) എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു. ,മാതൃഭൂമി ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. ജീവിതത്തിന്റെ ദാര്‍ശനികമായ തലങ്ങളെ കുറിച്ച് സംസാരിക്കുന്പോള്‍ ആഖ്യാന സവിശേഷ കൊണ്ട് അവ വായനക്കാരിലേക്ക് ആഴ്ന്നിറങ്ങി. ഇനിയെത്ര കഥകള്‍ നമ്മുടെ വായനാമുറിയിലേക്ക് കടന്നു വന്നാലും കടല്‍തീരത്തിലെ വെള്ളായിയപ്പനേയും ഖസാക്കിലെ രവിയേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും ഒന്നും കടത്തിവെട്ടാന്‍ ആ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കഴിയില്ല. അവയ്ക്ക് ജീവന്‍ നല്‍കിയ ആ എഴുത്തുകാരനെയും. 





രാജാവിനെതിരെ ജനവികാരം ഉയരുന്പോള്‍ അതിര്‍ത്തിയില്‍ യുദ്ധം ഉണ്ടാവുക എന്നത് ഒരു രാജ തന്ത്രമാണ്.. ധര്‍മ്മപുരാണം. 

നിങ്ങളുടെ വിപ്ലവം എന്നോ നടന്ന ഒരു നാടോടി കഥയാണ്.  ഞങ്ങളുടെ വിപ്ലവമാകട്ടെ ഇന്ന് നടക്കുന്ന സഹനമാണ്. ഗുരുസാഗരം 

“പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെ തന്നെ നിൽക്കട്ടെ. എനിക്കു പോകണം, അനുജത്തി പറഞ്ഞു.” 
― O.V. Vijayan, ഖസാക്കിന്റെ ഇതിഹാസം  

“ഇതു കര്‍മ്മപരന്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.” 
― O V Vijayan, ഖസാക്കിന്റെ ഇതിഹാസം

Sunday, March 17, 2019

തിരികെ മടങ്ങുവാന്‍ തീരത്തണയുവാന്‍


ഒരു മാസത്തെ വെക്കേഷനു നാട്ടിലെത്തുന്പോള്‍ നാട് എന്ന വികാരം വിറ്റുകളഞ്ഞ വീടിന്റെ മുന്നിലെ റോഡിലൂടെ പോകുന്നത് പോലെയാണ്. വിറ്റതിനെയെല്ലാം പഴയ പ്രൗഢിയോടെ തിരിച്ചു നേടാനുള്ള വ്യഗ്രത വേറെ. പോകും മുന്‍പ് എടുത്ത് വെച്ച പുസ്തകത്തിന്റെ അരികിലൂടെ കയറിപിടിച്ച ഇത്രയും നാളത്തെ പൊടിയും നിറവും ഹൃദയഭിത്തിലേക്ക്  എത്ര കാലമായെന്ന മുഴുവിപ്പിക്കാത്ത വാക്കെറിയുന്നു. പഴയ ഇടങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഒരിടത്തെ തേടി തേടി രാപ്പകലുകള്‍ നീങ്ങുന്നു. മുറ്റത്ത് പെയ്തൊഴിഞ്ഞ മഴകളില്‍ പോയകാലത്തിന്റെ തണുപ്പ് മാത്രമാണ് അന്വേഷിക്കുന്നത്. സ്റ്റീല്‍ ക്ലാസില്‍ മോന്തുന്ന കട്ടന്‍ചായക്ക് പോലും വല്ലാതെ മോഹിപ്പിക്കുന്ന ഒരു മധുരം. എല്ലാവരും മാറിയിട്ടുണ്ട് എന്ന തിരിച്ചറിവില്‍ നില്‍ക്കുന്പോഴും  പോ്പ്പിന്‍സ് പാക്കറ്റിലെ പച്ച മതി എനിക്കെന്ന് പറഞ്ഞ് ആക്രാന്തം കാട്ടുന്ന ഒരു ഞാന്‍ എന്ത് ദുരന്തമാണ്. 
നാടൊക്കെ വല്ലാതെ മാറി ഇസ്റ്റാ...
പെങ്കുട്ട്യോള് ജോലിക്ക് പോണതും , അന്ത്യാവുന്പോ കയറി വരണതൊന്നും നിക്ക് ഇഷ്ടല്ലാന്ന് പറഞ്ഞ കുലസ്ത്രീ ചേച്ചിമാരൊക്കെ കുടുംബശ്രീക്കാരുടെ കഞ്ഞിപ്പെരയിലാന്നേ.. വെളുക്കുന്പോ പോയാല്‍ പാതിരകുറുബാന കഴിഞ്ഞാണ് മടക്കം. നാട് ഭരിക്കാന്‍ ഇമ്മള് കുടംബശ്രീക്കാര് മാത്രം മതിയെന്ന ഭാവത്തിന് അടുക്കളയില്‍ നിന്ന് അരങ്ങെത്തിയ ഒരു സുഖം ഉണ്ട്. 
 കിണറ്റീന്ന് വെള്ളം കുടിക്കുന്ന ചില ഭാഗ്യശാലികള്‍ നിറഞ്ഞ  കുടുംബങ്ങള്‍ മാത്രം ഇപ്പോഴും ഉണ്ടെന്നാണ് ഇടയ്ക്കിടെ നാട് പറയുന്ന ആത്മഗതങ്ങളില്‍ ചിലത്. നാലൊഞ്ചൊല്ലം കഷ്ടപ്പെട്ടാലെന്താ   പി.എസ്.സി കിട്ടി പൊളിച്ചില്ലേ എന്ന് പറയണവളുമാരെയും അവന്മാരെയും കാണുന്പോ.. എന്തൂട്ട് നാട്.. ഗള്‍ഫല്ലേ കിടിലോസ്കി എന്ന എത്ര വലിയ തള്ള് കൊടുത്താലും നെഞ്ച് കനവെയ്ക്കുകയും, മുഖം അസൂയയിലേക്ക് അറിയാതെ കോടുന്നുമുണ്ട്. 

പിന്നെ എന്തൂട്ടാച്ചാല്‍ .. നാട് പഴയ നാടല്ലേ ഗഡ്യേ.. നീയ്യ്യാ ഗള്‍ഫ് വിട്ട് ഇങ്ങട് വാ..നുമ്മക്ക് പൊളിക്കാട്ടാ എന്ന ഫ്രീക്കന്‍മാരുടെ ലിബറല്‍ ഡയലോഗ് ഡെലിവറിയിലാണ് പ്രതീക്ഷയുടെ കൊള്ളിയാന്‍ പാഞ്ഞ് പോണത്. അതും കേട്ട് കിറുങ്ങിയടിച്ച് വീട്ടില്‍ കേറുന്പോ അമ്മ പറയ്യാ.. അടുത്ത വട്ടത്തെ വരവിന് ആ മതിലു പണി നോക്കണംട്ടാന്ന്.. മേരാ പ്യാരി ദേശവാസിയോം .. നാലഞ്ച് മാസമായിട്ട് സാലറി പെന്റിംഗാണ് എന്ന കട്ട യാഥാര്‍ത്ഥ്യം മാത്രം ആരോടും പറയാത്ത ഒരു മാറ്റവും ഇല്ലാത്ത പാവം പാവം പ്രവാസിയാണെടാ ഉവ്വേ ഞാനും .. ന്തായാലും പത്തേമാരിയാകും മുന്‍പ് നാടെത്തണം എന്ന് ഇന്നലെ കൂടി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ഇനി അതിലാണ് ഫീലിംഗ് നൃത്യനൃത്ത്യങ്ങള്‍