Thursday, October 20, 2022

 വൈറ്റ് റൂം ടോർച്ചർ പോലെ തന്നെയാണ് ഒരു മുറിയിൽ ഒറ്റയ്ക്കാവുന്നത്. ഒരു ദിവസം മുഴുവനും ആരെയും കേൾക്കാതെ, ആരോടും ഒന്നും പറയാതെ. വല്ലാതെ മടുപ്പിക്കുന്നു. ജോലി ഉണ്ടെങ്കിലും യാന്ത്രികമായ ഒരു പ്രക്രിയ എന്നതിലുപരി അത് എന്തെങ്കിലും ആണോ എന്നു പോലും എനിക്കറിയില്ല. എങ്കിലും വലിയ ആഘാതങ്ങളിൽ  നിന്നും അതെന്നെ എത്രയോ രക്ഷിക്കുന്നുണ്ട്. ഉറക്കത്തിൽ നിന്ന് യാന്ത്രികമായി എന്തോ എന്ന് ചെയ്യിച്ചാണെങ്കിലും ഈ ജോലി എന്നെ വല്ലാതെ സഹായിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും. വീട്ടിലേക്ക് വിളിച്ചിട്ടേ ഇല്ല. സത്യം പറഞ്ഞാൽ എനിക്ക് വിളിക്കാൻ തോന്നുന്നില്ല. അവർ കരുതും ഞാൻ പൈസയുടെ കാര്യം പറഞ്ഞതു കൊണ്ടാണ് എന്ന്. അവരതിന് പ്രതികരിച്ച രീതിയാണ് എന്നെ വേദനിപ്പിച്ചത്. എന്തേ അങ്ങനെ പറയാൻ ഉണ്ടായ സാഹചര്യം എന്ന ചോദ്യം പോലും ഇല്ല. 

പല പെൺകുട്ടികളുടെയും അവസ്ഥ ഇങ്ങനെയൊക്കെ ആയിരിക്കും. പറയുന്നത് എന്തുകൊണ്ടാണ് എന്ന് ഒരിക്കലും ചോദിക്കില്ല. മാനസികമായ പിന്തുണ അന്നും ഇല്ല. ഇന്നും ഇല്ല. അത്ര തന്നെ. ചില്പപ്പോൾ തരുന്നുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ ഒന്നും തന്നെ തോന്നിയിട്ടില്ല. 


Wednesday, October 19, 2022

 

      പ്രവാസ്ത്തിൽ ഇൻകംമിം​ഗ് കോളുകൾ ഉണ്ടാകില്ലത്രെ. എല്ലാവരെടയും ഓർക്കേണ്ടതും കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടവരുമാണ് പ്രവാസികൾ. ശരിയാണ്. പ്രവാസജീവിതത്തിന് 5 വർഷം തികയുകയാണ്. ജീവിതം വല്ലാതെ മാറിയിരിക്കുന്നു. വിസയ്ക്കായുള്ള കാത്തിരിപ്പാണ്. വേ​ഗം തന്നെ കിട്ടുമെന്നു തന്നെയാണ് കരുതുന്നത്. ഒരു തയ്യൽ മെഷീൻ വാങ്ങണമെന്ന് വിചാരിക്കുന്നു. വളരെ കാലമായുള്ള എന്റെ ആ​ഗ്രഹമാണ്. എനിക്ക് അത്യാവശ്യം നല്ല കോസ്റ്റ്യൂം സെൻസ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. പുസ്തകം ഒക്കെ വായിക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ട്. പക്ഷേ സോഷ്യൽ മീഡിയം സമയം കവരുകയാണ്. ശ്രീകാന്ത് ചേട്ടൻ ഡിസംബറിൽ പോവുകയാണ് എന്നാണ് പറയുന്നത്. വളരെ മനുഷ്യന്ന്ത്മുള്ള വ്യക്തിയാണ്. മാനുഷിക പരി​ഗണനയോടുകൂടി മാത്രമേ ആളുകളോട് പെരുമാറുന്നത് കണ്ടിട്ടുള്ളൂ. എപ്പോഴും പ്രചോദനമാകുന്ന ഒരാൾ. ഏറെ നാളായി അങ്ങനെയുള്ള മനുഷ്യരെ കണ്ടിട്ട്. മനസ്സിൽ ഒന്നും പ്രവൃത്തിയിൽ മറ്റൊന്നുമാണ് ഇപ്പോളുള്ള ആളുകളിലധികവും. 

എനിക്കെന്താണ് ആരിൽ നിന്നും ഒരു പരി​ഗണനയും കിട്ടാത്തത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ആൾകൂട്ടത്തിൽ തനിച്ചാണ് പലപ്പോഴും . എവിടെ വേണമെങ്കിലും പെട്ടന്ന് എനിക്ക് സ്ഥാനം നഷ്ടപ്പെടാറുണ്ട്. 

ഡയറി എഴുതാൻ ഭയമാണ്. എപ്പോളാണ് ചാരന്മാർ അതെടുത്ത് വായിക്കുക എന്നറിയില്ല. എന്നെ ഏറ്റവും അധികം ഇൻസൾട്ട്  ചെയ്ത പ്രവൃത്തിയായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ ഞാൻ എത്രമാത്രം മാനിക്കുന്നുണ്ട്. ഈ മുപ്പതുകളിലും ഇത്രയ്ക്കും ചെറിയ കാര്യങ്ങൾ സംസാരിക്കാൻ എനിക്ക് മടിയുണ്ട്. പക്ഷേ സംസാരിക്കാൻ ആരുമില്ലാത്തതിന്റെ ഒരു  തലം കൂടിയുണ്ട്. ഇപ്പറിഞ്ഞതിന്.  സൗഹൃദങ്ങൾ ഒന്നും തന്നെയില്ല ഇപ്പോൾ. പിന്നെ എല്ലാവർക്കും അവരുടേതുമാത്രമായ ലോകം ഉണ്ട്. എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഇപ്പോളും പലയിടങ്ങൾ എനിക്ക് അന്യമാണ്. 

Tuesday, October 18, 2022

     അവനവനോട് തന്നെ സംസാരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഏറെ നാളായി അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ട് . ഞാൻ ജീവിക്കുന്നത് പഴയെ ആ പഞ്ചായ്ത്ത് കിണറിന്റെ അടുത്ത് തന്നെയാണ് എന്നു തോന്നുന്നു.  അവിടെയുള്ള ആളുകളെ പോലെയുള്ളവരാണ് ഇവിടെയും ഉള്ളത്. ന്യൂസ് ഓഫ് ബഹ്റൈൻ എന്റെ ശരിയായ ഒരു തീരുമാനമായിരുന്നോ എന്ന് എനിക്ക് സംശയം ഉണ്ട്. പക്ഷേ അതിലേക്ക് അടുപ്പിക്കുന്നതായിരുന്നു ചുറ്റുമുള്ളതെല്ലാം. ഒരു ഇം​ഗ്ലീഷ് പത്രത്തിൽ ജോലി ചെയ്യണമെന്ന ആ​ഗ്രഹമായിരിക്കും എന്നെ അതിലേക്ക് എത്തിച്ചത്. പക്ഷേ ചിലപ്പോളെല്ലാം കാര്യങ്ങൾ വളരെ ശോകമാണ്. എനിക്കൊൊരു വാക്കോ വരിയോ ആത്മവിശ്വസ്ത്തോടെ എഴുതാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും വീർപ്പുമുട്ടിക്കുന്ന പലരുടെയും വിടുവായിത്തരങ്ങൾക്കും അതിലുപരി അടിച്ചമർത്തലുകൾക്കും ഇടയിലാണ് ഞാനെന്ന തോന്നൽ ശക്തിപ്പെട്ടു വരികയാണ്. 

എനിക്ക് രക്ഷപ്പെടണമെന്ന് തോന്നുന്നുണ്ടെങ്കിലും സാമ്പത്തികമായുള്ള കെട്ടുറപ്പോ ഇല്ല, അതുപോലെ ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കാനും പറ്റില്ല.  ഒരിക്കൽ നമ്മൾ നമ്മളുടേതായ സ്വയം പര്യാപ്തത നേടിയാൽ പിന്നെ ഒരിക്കലും ഒന്നിനും ആരെയും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അച്ഛന്റെ വേർപാട് എന്നെ വല്ലാതെ തളർത്തുന്നു. ഒറ്റയ്ക്ക് ആകുമെന്ന ഭയം വല്ലാതെ പേടിപ്പെടുത്തുന്നു. വരാനിരിക്കുന്നത് ഏറ്റവും മോശമായ ഒരു കാല്മാണെങ്കിലോ എന്നൊക്കെ തോന്നുകയാണ്. പുതുതായി ഒന്നും തന്നെ ആരോടും വെളിപ്പെടുത്താനില്ല. ഏതാണ് വേണ്ടത് എന്ന കൃത്യമായ ബോധ്യം എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. എല്ലാത്തിനും ഉത്തരമായി  സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ ഇരിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല അവസ്ഥ എന്ന തോന്നലാണ് ഒരു ജോലിയിൽ തന്നെ ഇങ്ങനെ കടിച്ചുതൂങ്ങുന്നത്. തീപിടിപ്പിക്കുന്ന എന്തെങ്കിലും എനിക്ക് ആവശ്യമാണെന്ന് തോന്നുണ്ടെങ്കിലും ഉറക്കെ പറയാൻ തോന്നുന്നില്ല. വീട്ടിലേക്കുള്ള വഴി നഷ്ടമാകുകയാണോ എന്നു തോന്നുന്നു. എല്ലാം തോന്നലുകളാണെങ്കിലും യാഥാർത്ഥ്യമായത് എന്തൊക്കെയോ ഉണ്ട്. അതുകൊണ്ടായിരിക്കാം അനാഥമായൊരു വിങ്ങലിങ്ങനെ വരിച്ചുമുറുകുന്നത്. 

ആരോടൊക്കെയോ സംസാരിക്കണം എന്നുണ്ട്. പക്ഷോ ആര് എന്ന ചോദ്യമാണ്. പതിയെ പതിയെയാണെങ്കിലും ഇടങ്ങൾ ഇല്ലാതിയിട്ടുണ്ട്. അതു സത്യമാണ്.അതുകൊണ്ട് കൂടിയാണ്  അവശേഷിപ്പുകളിൽ നോക്കിയിരുന്നാണ് ജീവി്തത്തെ കരുപ്പിടിപ്പിക്കുന്നത്. എന്നും എന്തെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ? ഞാൻ കുറച്ചുകൂടി വെളിച്ചമാകുമായിരുന്നു. ഞാൻ കുറച്ചു കൂടി ജീവനുള്ളതാകുമായിരുന്നു.