Thursday, January 31, 2019

ഒരാള്‍ മാത്രം



ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നുന്പോള്‍ അടുത്ത് ആരും തന്നെ ഇല്ലാതിരിക്കുക എന്നതും ഒരു ദുരന്തമാണ്. ഏറെ നാളത്തെ മൗനത്തിന് ശേഷം പതിയെ തുറന്ന് വരുന്ന വാക്കുകള്‍ എങ്ങിനെയുണ്ട് എന്ന് ചോദിക്കാനൊരാള്‍ അടുത്തുണ്ടായിരുന്നെങ്കില്‍. അങ്ങനെ ഒരാളെ സങ്കല്‍പ്പിച്ച് നോക്കുന്നത്    ഇനിയും ചെയ്ത് തീര്‍ക്കാന്‍ ഒത്തിരി ജോലികള്‍ ഓഫീസില്‍ ബാക്കി ഉള്ളപ്പോളും ഉറക്കം വരുന്ന എന്റെ ഉച്ചനേരങ്ങളില്‍ മാത്രമാണ്. കാരണം അടയുന്ന കണ്‍പീലികളെ ആ ഭാവന കാല്‍പ്പനികതയിലേക്ക് പിടിച്ച് കെട്ടി മിഴികളെ പൂര്‍വ്വാധികം തുറന്ന് വിദൂരതയിലേക്ക് കൊണ്ടെത്തിക്കും. അപ്പോളാണ് ഉള്ളിലെ ഉള്ളകങ്ങള്‍ ചവിട്ടി തുറന്ന് ആ നായകന്‍ രംഗപ്രവേശനം ചെയ്യുക. അയാളോട് പിന്നെ വാചാലമാകുന്നത് വളരെ പെട്ടന്നായിരിക്കും.  



എനിക്ക് പട്ടാളത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും. ഇന്ത്യയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്യണമെന്നതായിരുന്നു എന്റെ അന്ത്യാഭിലാഷമെന്നും അത് തുറന്ന് പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചില്ലെന്നും, എനിക്ക് പട്ടാളത്തില്‍ ചേരണമെന്ന് ഉറക്കെ പറഞ്ഞ് കരഞ്ഞ എന്റെ കരച്ചില്‍ കേട്ട പെയിന്റ് അടിക്കാന്‍ വന്ന ബിനേഷ് ചേട്ടന്‍ പിന്നീട് എന്നെ വഴിയില്‍ വെച്ച് കാണുന്പോള്‍ എല്ലാം ക്യാപ്റ്റന്‍ എന്ന് പറഞ്ഞ് സെല്യൂട്ട് ചെയ്യുമായിരുന്നുവെന്നും ഞാന്‍ അയാളോട് പറയും.  പിന്നെ ലൈബ്രറിയില്‍ നിന്ന്  എന്‍ മോഹനന്റെ ഒന്നും പറയാതെ എന്ന പുസ്തകം  എടുക്കുകയും തിരിച്ച് വെയ്ക്കേണ്ട ദിവസത്തില്‍ അത് അവിടെ വെച്ച് വീണ്ടും എടുത്ത് അത് ഞാന്‍ സ്വന്തമാക്കിയ കാര്യത്തെ കുറിച്ചും, പോകണമെന്ന് ആഗ്രഹിച്ച ചില ബസ് യാത്രകളെ കുറിച്ചുമെല്ലാം ഞാന്‍ പറഞ്ഞെന്നിരിക്കും. അങ്ങനെ ഇരിക്കുന്പോളായിരിക്കും പോകാറയല്ലോ ഒന്നും ചെയ്ത് കഴിഞ്ഞിട്ടില്ലല്ലോ എന്ന് ഓര്‍മ്മ വരിക.
 കുറച്ച് സമയത്തേക്കാണെങ്കില്‍ ആത്മാര്‍ത്ഥത കാണിക്കാമെന്ന് എന്റെ ഫ്രണ്ട് റിയ എനിക്ക് റിക്ക്സ്റ്റ് ചെയ്തതോണ്ടും, പിന്നെ സാലറി വാങ്ങേണ്ടതല്ലേ  എന്ന ചിന്ത കൊണ്ടും ഞാന്‍ ജോലിയില്‍ വ്യാപൃതയാകുന്നു. ഇത്രയും നേരം എല്ലാം കേട്ടൊരാള്‍ പിന്നെ ഹൃദയത്തിലൂടെ  കയറി ഓര്‍മ്മപഥങ്ങളിലേക്ക് എത്തി വന്ന വഴികിലെ അവശേഷിപ്പുകള്‍ മായ്ക്കുന്ന തിരക്കിലായിരിക്കും . കാരണം അങ്ങനെ ഓരാള്‍ എപ്പോഴും വരണമെന്നില്ല. സ് ക്രോള്‍ ചെയ്ത് നോക്കുന്ന കോണ്ടാക്ട് ലിസ്റ്റില്‍ മുന്‍വര്‍ഷളിലെന്നോ വിളിച്ച് സംസാരിച്ചതിന്റെയോ ചാറ്റ് ചെയ്തതിന്റെയോ കാള്‍- ചാറ്റ് ഹിസ്റ്ററിയില്‍ വിരലുടക്കിയതിന് ശേഷം, വീണ്ടും മനസ്സില്‍ സേവ് ചെയ്യപ്പെടുന്ന നിര്‍വികാരത നിറഞ്ഞ ചില ഉച്ചനേരങ്ങളില്‍ മാത്രമേ  അയാള്‍ വരേണ്ടതുള്ളൂ..അപ്പോള്‍ മാത്രമേ അയാളോട് സംസാരിക്കാനുള്ള ഭാഷ ഞാന്‍ ഓര്‍ത്തെടുക്കുകയുള്ളൂ..


No comments:

Post a Comment