Thursday, January 3, 2019

അഴക് പാദം; പേശിയ മൗനം


ഒരാളുടെ കാലിലേക്ക് നോക്കിയിരിക്കുന്നു കൊണ്ട്  സംസാരിക്കുന്ന ഭാഷയ്ക്ക് വല്ലാത്തൊരു സൂക്ഷ്മതയുണ്ട്.  കാല്‍ വിരലിന്റെ ഓരോ അനക്കങ്ങളും ചിലപ്പോള്‍ നമ്മുടെ മൗനങ്ങളോട് പോലും അപ്പോള്‍  സംസാരിക്കും. നീണ്ട വാഗ്വാദങ്ങള്‍ക്കിടയില്‍ വീണു പോയ വാക്കുകളെ കൈപിടിച്ചുയര്‍ത്തും അന്നേരം. എപ്പോഴോ  മുറിഞ്ഞുപോയ വാക്കുകളെ ചിലപ്പോള്‍ തുന്നിച്ചേര്‍ക്കും. അത്രയ്ക്ക് അത്രമേല്‍ അടുത്തിരിക്കണമെന്നില്ല. കാലുകള്‍ കാണുന്ന അകലത്തിലേക്ക് നീങ്ങിയിരുന്നാലും മതി. പക്ഷേ കാലുകളിലേക്കുള്ള ദൂരം അളക്കുന്നത് വാക്കുകള്‍ ആയിരക്കണം എന്നുമാത്രം. വാക്കുകളുടെ നേര്‍ത്ത മുനയാല്‍ പെരുവിരലില്‍ ചുവപ്പ് പടരണം. പിന്നെ വാക്കുമാറുന്പോള്‍ ഉപ്പൂറ്റിയിലേക്ക് കാലൂന്നി അമര്‍ത്തി ചവിട്ടണം.  വാക്കിടറുന്പോള്‍  മരവിച്ചൊരു മരണ തണുപ്പിലേക്ക് കൂട്ടിക്കെട്ടണം.  എന്നിട്ടും വാക്കുകളിലാത്ത മൗനത്തിലേക്ക് തല കുനിയ്ക്കുകയാണെങ്കില്‍  ജീവിതത്തിലേക്ക് അടുത്തിരുന്നുവേണം കാലുകള്‍ക്ക് കാതോര്‍ക്കേണ്ടത്. ഇതുവരെ എഴുതാത്ത അപ്രാപ്യമായൊരു പുതിയ ലിപി  ആ കാല്‍പാദങ്ങളില്‍ കണ്ടെത്താനാകും. 

പക്ഷേ അങ്ങനെയാരോ അടുത്ത് ഇരുന്നിട്ടുണ്ടെന്നോ ഇല്ലന്നോ പറയാനാകുന്നില്ല. ഏറെ സാധ്യതകളുള്ളൊരു മൗനം ഇപ്പോഴും വാക്കുകള്‍ക്കിടയില്‍ നിന്ന് പുറത്ത് വരാതെ ശ്വാസം മുട്ടുന്ന പോലെ. ഒരു കാലടിപാടിലേക്ക് മാത്രം വാക്കെറിഞ്ഞ് നോക്കുന്നുണ്ട് ഞാന്‍. ദൂരങ്ങളേക്കാള്‍ ചിലപ്പോള്‍ വിഷയം വേഗതയാണ് എന്ന തിരിച്ചറിവോടെ.. 

No comments:

Post a Comment