Wednesday, January 2, 2019

ഇലപച്ചയിലേക്ക്




വീടിന് തെക്കേവശത്തുള്ള  മണ്‍പാതയിലേക്ക് ഇറങ്ങണത്  കണ്ണീര്‍ച്ചെടി പടര്‍ന്ന് നില്‍ക്കണ ഒരിറക്കത്തിലൂടെയായിരുന്നു. മണ്ണ് നിറച്ച ചാക്കുകള്‍ ആ ഇറക്കത്തിന്റെ ഒരോ വിടവുകളിലും ഉണ്ടായിരുന്നു. മണ്ണിലേക്ക് ഇറങ്ങിപ്പോയ വേരുകള്‍ അവയെ താങ്ങി നിര്‍ത്തി. മഴവെള്ള പാച്ചിലുകളുടെ വേഗത്തെ ആ വേരുകള്‍ ഒന്ന് അടക്കിപിടിച്ചാണ് അപ്പുറത്തെ പറന്പിലേക്ക് വിടുകയുളളൂ​. ആ ഇറക്കത്തിലേക്ക് ഇറങ്ങി ചെല്ലുന്പോളെല്ലാം മനസ്സിലേക്ക് കയറികൂടുന്ന കുറേ ഇലപച്ചകളുണ്ട്. ദേഷ്യത്തോടെ ചാടി ഇറങ്ങിയപ്പോഴും, വേദനയോടെ ആ കിടങ്ങിലേക്ക് ഇറങ്ങി നിന്നപ്പോഴും,  എന്റെ കയറ്റിറക്കളിലെവിടയോ   ആ ഇലപ്പച്ചകള്‍ കയറികൂടിയിട്ടുണ്ടാവണം. 

ഏറെയും കാണുന്നത്  ഫോണിന്റെയും സിസ്റ്റത്തിന്റെയും വെളുത്ത പ്രതലങ്ങള്‍ മാത്രമാണ് ഇപ്പോള്‍. യാത്രക്കിടയിലും തല ഫോണിലേക്കോ അല്ലെങ്കില്‍ സീറ്റിലേക്കോ ചായ്ച്ചു വെയ്ക്കുന്നു. എന്റെ കാഴ്ചയില്‍ നിന്നും പച്ചനിറങ്ങള്‍ അകലുന്ന പോലെ...  കയറ്റിറക്കങ്ങളില്ലാതെ ഞാനെവിടെയോ മരവിച്ചു നില്‍ക്കും പോലെ ... 
എന്റെ ഇലപച്ചയിലേക്ക് എനിക്ക് തിരികെ പോകണം. അനുരഞ്ജനങ്ങളില്ലാതെ.. വെറും കാഴ്ച്ചക്കാരിയായല്ല. എന്റെ ഇടമെന്ന ബോധ്യത്തോടെ.. 

​മുന്നിലെ സിസ്റ്റത്തിലേക്ക് വാക്കുകളെ അടിച്ചുകയറ്റുന്പോള്‍ വിരലുകള്‍ക്കിടയിലൂടെ ഇളംപച്ച നിറത്തിലൊരു തൂശനില വലുതായി വരുന്ന പോലെ.. ഞാന്‍ പതിയെ എഴുന്നേറ്റ് അതിലേക്ക് ചായുന്നു.. എന്റെ മാത്രം ഇല പച്ചയിലേക്കെന്ന് മനസ്സ്  പറയുന്നു.. വേരുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴാതെ എന്നെ ആരോ ആ കിടങ്ങിലേക്ക് എടുത്ത് വെയ്ക്കുന്നു.  ഇനി വേരിലൂടെ പടര്‍ന്നുകയറുന്ന വെയില്‍ പച്ചകളും, മഴയിലൂടെ വന്ന് തൊടുന്ന മണല്‍ പച്ചകളും, ഓര്‍മ്മകളുടെ നിഴല്‍പ്പച്ചകളും അപ്പുറത്തേക്ക് ഒഴുകാതെ നോക്കേണ്ടത് ഞാനാണ്. 

No comments:

Post a Comment