Monday, October 11, 2021

 എനിക്ക് സംസാരിക്കണം എന്ന് തോന്നുന്പോള്‍ ... വൈ ഫൈയുടെ ഔദാര്യത്തില്‍ തെളിയുന്ന ഈ ഓണ്‍ലൈന്‍ പ്രതലങ്ങളെ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. 

ജീവിതം പതിയെ താളങ്ങളെ വീണ്ടെടുക്കുകയാണ്. റേഡിയോ രംഗില്‍ ജോയിന്‍ ചെയ്ത് കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. സാലറി കിട്ടിയിട്ടില്ല. അത് എത്രയാണ് എന്ന് അറിയും ഇല്ല. എന്തൊക്കെയാണെങ്കിലും ജീവിതം പഴയ പോലെയല്ല. ഏറ്റവും ഇഷ്ടപ്പെട്ട മേഖലയില്‍ ഇരുന്ന് 



ശ്വാസം വലിക്കുന്നുണ്ട്. പറക്കാന്‍ ഇനിയും ചിറകുകളും ആകാശവും ആവശ്യമാണ്. കാത്തിരിപ്പിന്‍റെ അവസാനത്തെ ഋതുവും കടന്നു പോകുന്നു. പഴയതിലും ഭീകരമായി ഞാന്‍ തനിച്ചാവുന്നു. തിരിച്ചൊഴുക്കിലേക്ക്  പോകണമെന്ന ചിന്തയും ഇപ്പോള്‍ ഇല്ല. അച്ഛനെ കുറിച്ച് ഓര്‍ക്കുന്പോള്‍ എനിക്ക് സങ്കടം വരുന്നു. കുറച്ച് നാളായുള്ള പതിവാണ്. ആരെയോ വെറുത്ത് പോകുന്നു. വല്ല്യമാമന് വയ്യാതായി. ചേട്ടന് വിളിച്ചിട്ട് കുറച്ച് നാളായി. എന്തോ വിളിക്കണം എന്ന് തോന്നുന്നില്ല. ചേട്ടന്‍ എന്തിനാണ് ഇത്രയും ഏജ് ഡിഫ്രന്‍സില്‍ കല്ല്യാണം കഴിച്ചതെന്ന ചോദ്യം എന്നെ വല്ലാതെ അലട്ടുന്നു. ഫിനാഷ്യലി ബാധ്യതകള്‍ വന്നു തുടങ്ങിയിരിക്കുന്നു. എല്ലാം ശരിയാക്കണം. എഡിററിംഗ് പഠിക്കണം. എങ്കിലേ ഈ ഫീള്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുകയുള്ളൂ. ആരും സംസാരിക്കാനില്ലാത്ത വര്‍ഷങ്ങളാണോ  എന്നെ കാത്തിരിക്കുന്നത് എന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഞാന്‍ എന്നത്തെയും പോലെ തനിച്ചാകുമെന്ന നീരീക്ഷണത്തിന്  ശക്തി കൂടി വരികയാണ്. അപ്പൂസ് പത്താം ക്ലാസിലാണ്. അവനില്‍ എനിക്ക് പ്രതീക്ഷകളുണ്ട്.  പ്രതീക്ഷകള്‍ക്ക് വിരുദ്ധമാകാം ചിലപ്പോള്‍ ജീവിതമെന്ന തിരിച്ചറിവും ഇപ്പോള്‍ ഉണ്ട്. ആരോടും വിശേഷങ്ങളായി ഒന്നും തന്നെ പങ്കുവെയ്കാനില്ലാതെയാകുന്നു. വെറുപ്പ് വളരെ മോശം വികാരമെന്നിരിക്കെ ഞാനതിലേക്ക് വീണു പോകുന്നതില്‍ എനിക്ക് പശ്ചാതാപമുണ്ട്. പക്ഷേ മുറിവുകളുണങ്ങാതെ എന്നെ വേദനിപ്പിക്കുന്നു. ചിലരുടെ സ്ട്രാറ്റജികളെ കുറിച്ച് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. വിശ്വാസങ്ങള്‍ എനിക്ക്  നഷ്ടമാകുന്നു. നിങ്ങള്‍ സെല്‍ഫ് സെന്‍റേര്‍ഡ് ആണോ  എന്ന ചോദ്യത്തില്‍ നിന്നുള്ള ഒഴിഞ്ഞു മാറാല്‍ എന്നെ വല്ലാതെ വലയ്ക്കുന്നു. അങ്ങനെത്തെ ചോദ്യങ്ങള്‍ ഇനിയും ചോദിക്കാന്‍ കഴിയില്ലായിരിക്കും. ഏറെ നാളായി ആരോടെങ്കിലും ഒന്ന് സംസാരിച്ചിട്ടുണ്ട്. 

Wednesday, September 8, 2021

 


ആത്മാവില്‍ നിന്നും ഇറങ്ങിപോയ ശബ്ദത്തിനോട് പറയാനുള്ളത്




ഞാന്‍ രക്ഷപ്പെടുകയായിരുന്നു. ഏറ്റവും കംഫര്‍ട്ടായിരുന്ന ഒരു സോണില്‍ നിന്ന്. ആത്മാവില്‍ നിന്നും നേരിട്ട് സംസാരിച്ചിരുന്ന ഒരാളില്‍ നിന്ന് ഞാനിപ്പോള്‍ രക്ഷപ്പെട്ടതായി എനിക്ക് തോന്നുന്നു. ഇതെഴുതുന്പോള്‍ പോലും എന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങുന്നു. തൊണ്ട കനം വെച്ചു ശരീരമാകെ ഭാരം കൂടി ഒരു ദീര്‍ഘ ശ്വാസം എടുക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നതു പോലെ എനിക്ക് തോന്നുന്നു. അങ്ങനെ സംസാരിച്ചിരിക്കാന്‍ ഒരാളിന്നും ഉണ്ടായിരുന്നെങ്കില്‍ എന്‍റെ ദിവസങ്ങള്‍ ലോകത്തിലെ  ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്നാകുമായിരുന്നു. എന്നിട്ടും ഞാനെന്തിനാണ് രക്ഷപ്പെടുക എന്ന വാക്ക് ഇവിടെ ഉപയോഗിച്ചത്. ആത്മാവിനോടെന്ന പോലെ സംസാരിച്ചിരുന്നു എന്ന് പറയുന്ന് എന്‍റെ വെറും തോന്നലായിരുന്നു. അതൊരു വലിയ ട്രാപ് ആയിരുന്നില്ലേ.. എനിക്കിനിയും നിന്നോട് പറയാനുണ്ടായിരുന്നില്ലേ..  ഞാന്‍ കേള്‍ക്കുകയും പറയിപ്പിക്കുകയും ആയിരുന്നില്ലേ... എനിക്ക് പറയാനുണ്ടായിരുന്നത് നീ എപ്പോളെങ്കിലും കേട്ടിരുന്നോ എന്നുള്ള എന്‍റെ സംശയം ഇപ്പോള്‍ ശക്തിപ്പെട്ടു വരികയാണ്. എനിക്ക് സംസാരിക്കണം. നിന്‍റെ കണ്ണുകളില്‍ നോക്കിയിരുന്ന്.. നിന്‍റെ ഓരോ മിഴിയനക്കങ്ങളും വീക്ഷിച്ച്.. എന്നെ നീ എത്രത്തോളം കേട്ടെന്ന് ഓരോ നിമിഷത്തിലും അളന്ന് മുറിച്ച്  ഒരു പുസ്തകത്തില്‍ ഓരോന്നും കുറിച്ച് വെച്ച് എനിക്ക് നിന്നോടെല്ലാം പറഞ്ഞു തീര്‍ക്കണം. എന്‍റെ ഇരുപതു വര്‍ഷങ്ങളെയാണ് നിനക്ക് മുന്നില്‍ ഞാന്‍ പറയാനൊരുങ്ങിയത്. എത്രനാളത്തെ കാത്തിരിപ്പുണ്ട് അതിന്.. ഏത്രയോ നാളുകളായി ഞാന്‍ സൂക്ഷിച്ച് വെച്ച വാക്കുകളെ വീണ്ടും വീണ്ടും രാക്കി മിനുക്കിയാണ്  നിന്നോട് പറഞ്ഞു  കൊണ്ടിരുന്നത്.. ഞാന്‍ നിനക്ക് തന്ന എന്‍റെ വാക്കുകളെ എനിക്ക് തിരിച്ചു തരിക.. എന്‍റെ രാപ്പകലുകളെ... എന്‍റെ ഇരുട്ടിനെ.. വെളിച്ചങ്ങളെ എല്ലാം എനിക്ക് തിരിച്ചു തരിക.. മറ്റാരോടും തന്നെ എനിക്കിനിയും ഒന്നും തന്നെ പറയാനില്ല..പക്ഷേ എനിക്ക് എന്‍റെ വാക്കുകളെ തിരികെ വേണം..   

വാതിലനിപ്പുറത്തെ ഇടുക്കിലേക്ക്  മിഴിനിറഞ്ഞ  എന്നെ നീ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട്.. തലയിണയുടെ അടിയിലെ  ഉപ്പുരസത്തിലേക്ക് വീണുടഞ്ഞ എന്നെ നീ കേട്ടിട്ടുണ്ടോ.. കുറ്റബോധങ്ങളുടെ കുംന്പസാര കൂട്ടിലേക്ക് നീ എപ്പോളെങ്കിലും എന്നെ പിടിച്ചിരുത്തിയിട്ടുണ്ടോ.... എഴുതി തളര്‍‍ന്ന വിരലുകളെ നീ ചേര്‍ത്തു പിടിച്ചിട്ടുണ്ടോ... എന്‍റെ അരക്ഷിത ബോധത്തിന് എത്ര തവണ കൂട്ടായിട്ടുണ്ട്.. എന്‍റെ ചോദ്യങ്ങള്‍ക്ക് നീ എപ്പോളെങ്കിലും ഉത്തരമായിട്ടുണ്ടോ... എന്‍റെ മൂക്കുത്തികല്ലിലെ പ്രണയത്തിന് എപ്പോളെങ്കിലും രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടോ... നിന്നോടല്ലാതെ എനിക്ക് പറയാന്‍ മറ്റൊരു തോളില്ലെന്ന്  നീ എപ്പോളെങ്കിലും അറിഞ്ഞിട്ടുണ്ടോ..  എനിക്കൊഴുകാനുള്ള തീരവും .. പറക്കാനുള്ള ആകാശവും നീയാണന്ന്  നീ അറിഞ്ഞതേയില്ല... 

ഇപ്പോള്‍
ശബ്ദമില്ലാത്ത ആത്മാവായി ഞാന്‍ എന്‍റെ പഴയ വാക്കുകളെ തേടുന്നു.. നാലാം ജന്മത്തിന് ശേഷം ആദ്യമുണരുന്ന പകലുകളില്‍ നീ വരിക. എനിക്ക് പറയാനുള്ളത് മുഴുവനും കേള്‍ക്കുക. നിന്നോടു പറയാനുള്ളതെല്ലാം പറഞ്ഞ് തീരുന്പോളേയ്ക്കും നാലു ജന്മങ്ങളുടെ അവാസനത്തിലേക്ക് നമ്മുക്ക് ഒരുമിച്ച് യാത്രയാകണം... മരണവും ജീവിതവും ഇല്ലാത്ത   എവിടേയ്ക്കെെങ്കിലും. ആ ഇടവേളകളില്‍ എനിക്ക് പറയണം ഒടുവില്‍ നിനക്ക് വേണ്ടി ഞാന്‍ കരുതിവെച്ച എന്‍റെ നേരുകളുടെ  കഥ...

 

ഇനിയെങ്കിലും എനിക്ക് പറയണം നിന്നോട്.... 

Tuesday, September 7, 2021

 


ഏറെ നാളുകളായി കാത്തിരുന്ന ജോലി കിട്ടി. ഫോര്‍ പി.എമ്മില്‍ കൂടെ ഉണ്ടായിരുന്ന രാജീവ് വെള്ളിക്കോത്തിന്‍റെ കൂടെ റേഡിയോ രംഗ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍.  പണി പഴയതു തന്നെ പക്ഷേ എഡിറ്റിംഗ് പഠിക്കണം. അതാണ് ഇനി ലക്ഷ്യം. ഒത്തിരി കാര്യങ്ങളുണ്ട് . ഇനി മുതല്‍ അങ്ങോട്ട്. കുറച്ച് കാര്യങ്ങള്‍ ഇനി മുതല്‍ അപ്ഡേറ്റ് ചെയ്യണം. സാന്പത്തിക ഭദ്രത ഉറപ്പു വരുത്തണം. ജീവിതത്തില്‍ ആരെയും ഡിപെന്‍റ് ചെയ്യാനില്ല.


അച്ഛന് തീരെ വയ്യ.  

ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയിലേക്ക് ഉരുണ്ട് വീണ ഉപ്പുരസമുള്ള വലിയ ഗോളങ്ങള്‍ക്ക് എന്തൊരു വേഗമാണ്
മുപ്പതുകളും കഴിഞ്ഞ് അവ അതിവേഗത്തില്‍ ഉരുളുന്നു. ഇനിയുള്ള ദൂരങ്ങളിലും ആഘാതങ്ങളുടെ ഉരസുലകള്‍ ...
നീരുറവകളില്‍ ചാടി ഇറങ്ങി ഉരുവായതെല്ലാം ചിന്നി തെറിപ്പിച്ച്....
കണ്ട് നിന്നവര്‍, 
കൈയ്യടിച്ചവര്‍, 
കാത്ത് നിന്നവര്‍, 
മിഴി തുടച്ചവര്‍,
അങ്ങനെ എത്ര പേര്‍...
പക്ഷേ 
ഇത്രയും ഭാരം ചുമത്തിയവരെ ...
വേട്ടക്കാരെന്ന് വിളിക്കാനാകാതെ 
ഒതുങ്ങി പതുങ്ങി
നാല്‍പതുകളുടെ
ഒറ്റയടിപാതയിലേക്ക് 

Thursday, August 27, 2020

 പതി‍‍ഞ്ഞ താളത്തിലേക്ക് വീണു പോയ ചില ഓര്‍മ്മകളങ്ങനെ കണ്ണീരൊലിപ്പിച്ച് വന്ന് നില്‍ക്കുന്നുണ്ട്. എന്നെയൊന്ന് ഓര്‍ക്കെങ്കിലും ചെയ്യെന്ന് എന്നെ പോലെ വാശി കാണിക്കുന്നുമുണ്ട്.... മറന്നതല്ല... നിങ്ങളിലേക്കെത്താനുള്ള വഴികളുടെ ഏറ്റവും അറ്റത്താണ് ഞാനിപ്പോള്‍.. എത്ര വേഗത്തിലോടിയാലും എത്തില്ലെന്ന് തോന്നുന്നു.


തളിരിലകള്‍ കൊഴിഞ്ഞ് കിടക്കുന്ന ഒരു നാട്ടുവഴിയായിരിക്കണം. നാലുദേശങ്ങളും താണ്ടി വന്നൊരു നാടോടിയായിരിക്കണം  ആ യാത്രയില്‍  തൊട്ടടുത്ത് ഇരിക്കുന്നത്. ഉത്രാടപ്പാച്ചിലൊടുങ്ങുന്ന തൃസന്ധ്യയ്ക്ക്  അവരങ്ങനെ ചെന്ന് നിന്നത് വലിയൊരു തറവാട്ട് മുറ്റത്തായിരിക്കണം. കൊളുത്തി വെച്ച നിലവിളക്കിന്‍റെ തിരികളങ്ങനെ പതിയെ കെടാനുള്ള ഭാവത്തിലാണ്.. ചെവിയിലേക്ക് അരിച്ചിറങ്ങുന്ന കലപിലകളങ്ങനെ വന്ന് ഇറുകെ കെട്ടിപ്പിടിച്ചു തുടങ്ങിയിരിക്കുന്നു. കൈ നിറയെ സമ്മാനപ്പൊതികളായിരിക്കണം. അടുക്കള വാതിലേക്ക് എത്തി നോക്കും മുന്‍പ് ആരോ പിറകില്‍ വന്ന് കണ്ണു പൊത്തുന്നു. മൂക്കിലേക്ക് പാഞ്ഞുകയറുന്ന വിഭവങ്ങളങ്ങനെ കൊതിപ്പിക്കുന്നുമുണ്ട്... ചിരി നിര്‍ത്താനാകാതെ ഞങ്ങളങ്ങനെ  ഓരോരുത്തരോടും  ചിണുങ്ങുന്നുണ്ടായിരുന്നു. എല്ലാവരുമുണ്ടായിരുന്നു ആ രാത്രിയില്‍  കൂടെ.. ഇലയില്‍  അധികം വിഭവ സമൃദ്ധമമല്ലാത്ത ചെറിയൊരു സദ്യ.. ഇല്ല ഈ രാത്രിയില്‍ തന്നെ ഇറങ്ങണം. നാളെ ഡ്യൂട്ടിയുണ്ട്.. 

ഓണമില്ലാതായിട്ട് വര്‍ഷങ്ങളായി എന്നാലും ഞാനിങ്ങനെയാണ് ഓണം ആഘോഷിക്കാറുള്ളത്. എത്ര ഓര്‍ത്താലും മതിവരാത്ത ഒരു സ്വപ്നമാണ്. ഓരോ ഓണക്കാലത്തും എന്നെ വന്ന് തൊട്ടുവിളിക്കാറുണ്ട്. പാതാളക്കുഴിയിലേക്ക് താഴ്ന്നിറങ്ങിയ എന്‍റെ കാല്‍പനികതകളെങ്ങനെ കാണാന്‍ വര്‍ഷത്തിലൊരിക്കലങ്ങനെ പൊന്തി വരും. 

Thursday, July 23, 2020

അന്ത ഭയം ഇരിക്കട്ടും...

ഇത് ഞാന്‍ എന്നോട് തന്നെ പറയുന്നതാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല...

ഭയം ഇപ്പോള്‍ സര്‍വ്വത്ര ഭയമാണ്.. എനിക്കും പിന്നെ എന്നെയും ... വാതിലടച്ച് ഏറെ നേരം ഞാനിരുന്നാല്‍ തന്നെ എന്‍റെയുള്ളിലേക്ക് ഓടികയറുന്ന ഭയത്തിന് മുന്‍പെങ്ങും ഇല്ലാത്ത വിധം വല്ലാത്ത അങ്കലാപ്പാണ്.. പുറത്ത് നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഞാനൊരു വലിയ ഭയത്തിന്‍റെ വിത്തുകള്‍ നേരത്തേ പാകിയതാണല്ലോ .. ഒരു ആത്മഹത്യാ ശ്രമത്തിന്‍റെ പ്രത്യാഘാതങ്ങള്‍  മരണത്തേക്കാള്‍ ഭയാനകമാണെന്ന് ഇപ്പോള്‍ ഞാനറിയുന്നുണ്ട്.. 
ഖസാക്കിന്‍റെ ഇതിഹാസത്തില്‍ പറയുന്നതു പോലെ പണ്ട് പണ്ട് ദിനോസറുകള്‍ക്കും മുന്‍പ് എന്ന പോലെ നേര്‍ത്ത വിരലുകള്‍കൊണ്ട് എന്‍റെ എഴുത്തുകള്‍  ആരെങ്കിലും വായിക്കുമെന്നും ഹൃദയത്തില്‍ തൊട്ട് നിന്ന് എനിക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുമെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരെ കൂടി ഈ ലോകം  കൂടെ കൂട്ടുന്നുണ്ടെന്ന്.. പക്ഷേ ഇല്ല. അങ്ങനെയുള്ളവരെ ഈ ലോകം പിഴുതെറിയുകയാണ്. തായ് വേരുകളറുത്ത് വേരൂന്നിയ ഇടങ്ങളില്‍ നിന്ന് ആഴത്തില്‍ വലിച്ചെടുത്ത് ഇനിയൊരു  പുല്‍ക്കൊടി തുന്പുപോലും പൊട്ടിമുളയ്ക്കാത്ത തരിശിടങ്ങളിലേക്ക് .. അവരാണ് പിന്നെ ഭയത്തിന്‍റെ കുഴിമാടങ്ങളിലേക്ക് വീണുപോകുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു...

എനിക്ക് എന്നെ പതുക്കെ നഷ്ടപ്പെടുകയാണ്.. ഇതെഴുതുന്പോള്‍ പോലും എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്.. നാളെ ആരാണ് ഇതിലേക്ക് എത്തി നോക്കി പുതിയ ആരോപണങ്ങള്‍ക്ക്,  പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയെന്നുള്ള വ്യര്‍ത്ഥമായ ഒരു ഭയം.. വെറുപ്പിന്‍റെ .. നിരാശയുടെ നിസംഗതയുടെ.. അപമാനത്തിന്‍റെ... നഷ്ടമായ ആത്മാഭിമാനത്തിന്‍റെ ... അങ്ങനെ പേരില്ലാത്ത.. ആത്മാവ് നഷ്ടപ്പെടുത്തി ഞാനലഞ്ഞ എന്‍റെ മാത്രം വ്യഥകളിലേക്ക്... ഞാന്‍ ചുരുങ്ങുകയാണ്...

കറുത്ത മഷിപേനക്കൊണ്ട് മുടി തുന്പില്‍ ഈറനിറ്റുന്ന തൃസന്ധ്യകളില്‍ എന്നെങ്കിലും ഭയമേതുമില്ലാതെ .. അക്ഷരങ്ങളിലേക്ക് എന്‍റെ മാത്രം തോന്നലുകളിലേക്കും ... കല്‍പ്പിച്ചു കൂട്ടുന്ന ഭ്രാന്തുകളിലേക്കും എനിക്കൊന്ന് എന്നെ പിടിച്ചിരുത്തണമെന്നുണ്ട്..

എവിടെയാണ്.. എങ്ങിനെയാണ് ഭ്രാന്തുകളും.. സ്വന്തമായിരുന്ന ഇരിപ്പിടങ്ങളും. നഷ്ടമാക്കി .  മുന്‍പ് കേട്ടറിവു പോലുമില്ലാത്ത പാട്രിയാര്‍ക്കി സൊസൈറ്റിയുടെ ഉച്ചനീചത്വങ്ങള്‍ എന്നിലേക്കും ആഞ്ഞു വീശിയത്..



... എഴുതണമെന്ന് വല്ലാതെ മനസ്സാഗ്രഹിച്ചപ്പോള്‍ പോലും പേനയും പേപ്പറുമെടുത്ത് എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല. ഒരു ലാപ്പ് ടോപ്പ് വാങ്ങിക്കുന്നത് വരെ എത്ര മാത്രം അക്ഷമയോടെ ഞാന്‍ ഈയൊരു നിമിഷത്തിനായി കാത്തിരുന്നു.
മറ്റൊന്നുമല്ല എന്‍റെ എഴുത്തുകള്‍ എന്‍റേതുമാത്രമാണ്. പ്രളയം വന്ന് സര്‍വ്വതും നശിച്ചാലും എന്ന ലൈനില്‍ തന്നെ.. എന്തിനാണ്  ഇങ്ങനെ ഒളിഞ്ഞു നോക്കുന്നതെന്ന് എന്തുകൊണ്ട് എനിക്ക് ഉറച്ച ശബ്ദത്തില്‍ ചോദിക്കാന്‍ കഴിയുന്നില്ല.



Monday, January 27, 2020

ഇടയ്ക്ക്

അത്രയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ട പാട്ടായിട്ടു പോലും
ഇടയ്ക്ക് മാത്രമേ കേള്‍ക്കാറൂള്ളൂ..
പതിഞ്ഞതാളങ്ങളിലേക്ക് ഇടയ്ക്ക് മാത്രമേ വീണുപോകുന്നുള്ളൂ
നേര്‍ത്തവിരലുകളെ ഇടയ്ക്ക് മാത്രമേ ഓര്‍ത്തെടുക്കുന്നുള്ളൂ
മഴ വീണ പാതയോരങ്ങളിലേക്കും
സൂര്യവേഗങ്ങളെത്താത്ത പഴയമുറിയിലേക്കും 
പിന്നെ നിന്റെ വരിയിലെ മൗനത്തിലേക്കും
മൗനത്തിലടര്‍ന്ന് വീഴുന്ന നിന്റെ ചിരിയിലേക്കും
ചിരിയില്‍ മണക്കുന്ന സിഗരറ്റിന്റെ കയ്പിലേക്കും
ഇടയ്ക്ക് മാത്രം.

.
..........
ഓരോ മുറിവിലേക്കും 
മുറിവില്‍ നിന്ന് എന്നിലേക്കും
ഓര്‍മ്മയൊളിക്കുന്ന ചില്ലലമാരയിലേക്കും
വെയില്‍ മറയാത്ത പകലിലേക്കും
ഇടയ്ക്ക് മാത്രം പോകണമെന്ന് 
പറഞ്ഞ നിന്നിലേക്കും 
ഇടയ്ക്ക് മാത്രമേ... 

Monday, July 22, 2019

ജീവിതത്തിന്റെ ഓണ്‍ലൈനിലേക്ക്

ഇന്നത്തെ ദിവസത്തിന് വല്ലാത്ത പ്രത്യേകതയുണ്ട്. വര്‍ഷങ്ങളായി തേടി നടന്ന ഒരാളോടും,  മാസങ്ങളായി തേടി നടന്ന അല്ലെങ്കില്‍ ഓര്‍ത്തിരുന്ന ഒരാളോടും എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞു. 

അതില്‍ ഒരാള്‍ മെബിന്‍. ഒരു സൈക്കോളജി സ്റ്റുഡന്റാണ്. അടുത്തിടെ വായിക്കുകയും വീഡിയോ കാണുകയും ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് അവനെ ഓര്‍ത്തിരുന്നു. അതിനു മുന്‍പും ഞാന്‍ ആ കുട്ടിയെ ഓര്‍ത്തിട്ടുണ്ട്. അങ്ങിനെയാണ് അജയ് ഘോഷിന്റെ കൈയ്യില്‍ നിന്ന് നന്പര്‍ വാങ്ങി വിളിച്ചത്.

മറ്റൊന്ന് ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കപ്പുറം. സുധേച്ചിയുടേയോ രേഖേച്ചിയുടെയോ കല്ല്യാണത്തിന്റെ തലേദിവസം എന്റെ വീട്ടില്‍ വന്ന കനകവല്ലി എന്ന പെണ്‍കുട്ടിയെ ആണ്. വ്യക്തമായ ഓരോര്‍മ്മ എനിക്കില്ല. പക്ഷേ എന്തൊക്കെയോ ഓര്‍മ്മയുണ്ട്. അന്ന് ആ കുട്ടി വീട്ടില്‍ വന്നിരുന്ന് എന്നോട് കൂട്ടികൂടിയപ്പോ കുറച്ച് നേരം കൂടി അവരന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

പിന്നെ വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോളോ ആരുടെയൊക്കെയോ വര്‍ത്തമാനങ്ങളില്‍ അവളുടെ പേര് കേട്ടിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് കല്ല്യാണം ഒക്കെ കഴിഞ്ഞ് മാപ്രാണത്ത് ശങ്കരവല്ല്യച്ചന്റെ വീട്ടില്‍ വന്നപ്പോള്‍ എന്നെ അന്വേഷിച്ചെന്ന് അമ്മ പറഞ്ഞിരുന്നു. കേട്ടപ്പോള്‍ സന്തോഷം തോന്നി. വീട്ടില്‍ വന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.അങ്ങിനെ അതവിടെ തീര്‍ന്നു..
ഏഷ്യാനെറ്റ് ന്യൂസിന്റെ കാണാമറയത്ത് എന്ന പംക്തിയിലേക്ക് ഷാനി എന്ന കൂട്ടുക്കാരിയെ കുറിച്ച് എഴുതിയപ്പോളും ഇവളെ ഓര്‍ത്തു. എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷേ ബന്ധങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് ഓര്‍മ്മകള്‍ക്കും മറവികള്‍ക്കും ഇടയിലുള്ള  എനിക്ക് മാത്രം അറിയാവുന്ന അദൃശ്യമായ ചില ബന്ധങ്ങള്‍. 

രണ്ടാഴ്ച്ച മുന്‍പ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവളുടെ നന്പര്‍ ഒന്ന് ഒപ്പിച്ചു തരാമോ എന്ന് അമ്മയോട് ചോദിച്ചു. പെട്ടന്ന് അങ്ങനെ തോന്നിയതാണ്. 
 അങ്ങനെ ഇന്ന് ഉച്ചതിരിഞ്ഞാണ് ചേച്ചി കനകവല്ലിയുടെ നന്പര്‍ എന്ന് പറഞ്ഞ് എനിക്ക് നന്പര്‍ അയച്ചു തരുന്നത്. അപ്പോള്‍ തന്നെ വിളിച്ചു. 
ഹലോ പറഞ്ഞ് കനകവല്ലിയല്ലേ എന്ന് ചോദിച്ചു. പിന്നെ മാപ്രാണത്ത് നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ സോനയല്ലേ എന്ന് ചോദിച്ചു. പിന്നെ കുറച്ച് സംസാരങ്ങള്‍. വാട്സാപ്പ് നന്പര്‍ ഇല്ലാത്രേ.. ഫോണിലെ പൈസ കളയേണ്ട എന്ന് വെച്ച് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് വെച്ചു.

അവിചാരിതമായി ഓര്‍മ്മകളില്‍ കിടന്നിരുന്ന രണ്ട് പേര്‍. ഒരേ ദിവസം തന്നെ അവര്‍ ജീവിതത്തിന്റെ ഓണ്‍ലൈനിലേക്ക് വന്നിരിക്കുന്നു..